ഈ ലേഖയില്‍‍ തിരയുക

കരേകിന്‍ ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ‍ വരുന്നു



കോട്ടയം: അര്‍മേനിയന്‍ അപ്പൊസ്തലിക സഭയുടെ സുപ്രീം പത്രിയര്‍‍ക്കീസായ എച്മിയാഡ്സിന്‍ സിംഹാസനത്തിന്റെ പരിശുദ്ധ കരേക്കിന്‍‍ ദ്വിതീയന്‍ നെര്‍‍സീസിയന്‍ കാതോലിക്കാ ബാവാ നവംബര്‍ അഞ്ചാം തീയതി ബുധനാഴ്ച്ച മുതല്‍ എട്ടാംതീയതി വരെ പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ ദിദിമോസ്‌ പ്രഥമന്‍ ബാവായുടെ ക്ഷണമനുസരിച്ചു് മലങ്കര സഭ സന്ദര്‍ശിയ്ക്കും.

ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭയുടെ അംഗസഭകളിലൊന്നായ അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയും മലങ്കര സഭയും സഹോദരീസഭകളാണു് . ഇരുസഭകളും തമ്മില്‍ പൂര്‍ണ കൗദാശിക സംസര്‍ഗമുണ്ടു്.

അര്‍മേനിയന്‍ സുപ്രീം കാതോലിക്കായുടെ സംഘത്തില്‍ ഇന്ത്യയിലെ അര്‍മേനിയന്‍ അംബാസിഡര്‍ ഡോ. അര്‍ഷാട്ട് കൊച്ചാറിയ ഉള്‍പ്പെടെ 16 പ്രതിനിധികളാണുള്ളത്. നവംബര്‍ അഞ്ചാം തീയതി ബുധനാഴ്ച്ച രാവിലെ എട്ടിന് നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തുന്ന അര്‍മീനിയന്‍ സംഘത്തെ നിയുക്ത കാതോലിക്ക പൌലോസ് മാര്‍ മീലിത്തിയോസിന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് സഭാ ഭാരവാഹികള്‍ സ്വീകരിക്കും.

വൈകുന്നേരം ഏഴിന് സംഘം ദേവലോകം അരമനയില്‍ പരിശുദ്ധ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവയുമായി കൂടിക്കാഴ്ച്ച നടത്തും ആറാം തീയതി വൈകുന്നേരം അഞ്ചിന് കരേക്കിന്‍ കാതോലിക്കാബാവായ്ക്ക് മാമന്‍മാപ്പിള ഹാളില്‍ പൗരസ്വീകരണം നല്കും. ഏഴാം തീയതി 12-ന് കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ സന്ദര്‍ശനം നടത്തിയശേഷം കോല്‍ക്കത്ത, ചെന്നൈ എന്നിവിടങ്ങളിലെ അര്‍മേനിയന്‍ സഭാകേന്ദ്രങ്ങളുടെ 300-ആം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ വൈകുന്നേരം നാലിന് ചെന്നൈയിലേക്ക് പോകും.

മലങ്കര സഭ സന്ദര്‍ശിക്കുന്ന രണ്ടാമത്തെ അര്‍മീനിയന്‍ കാതോലിക്കായാണ്‌ 1963 നവംബറില്‍ പരിശുദ്ധ വസ്‌കന്‍ ഒന്നാമന്‍ മലങ്കര സഭ സന്ദര്‍ശിച്ചിട്ടുണ്ട്‌. ഒരു കോടി അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസികളുടെ ആത്മീയ പിതാവായ പരിശുദ്ധ കരേക്കിന്‍ ദ്വിതീയന്‍ ബാവ.

ആര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ്‌ സഭയ്ക്കു് ആര്‍മീനിയന്‍ ആപ്പൊസ്തോലിക സഭ എന്നും പേരുണ്ടു്.
എച്മിയാഡ്സിനിലെ കാതോലിക്കോസിനെ കൂടാതെ അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയ്ക്കു്‍ കിലിക്യയില്‍‍ ഒരു കാതോലിക്കോസും എച്മിയാഡ്സിനിലെ കാതോലിക്കോസിന്റെ കീഴില്‍ ഊര്‍ശലേമിലും കുസ്തന്തീനോപ്പോലീസിലും ഓരോ പാത്രിയര്‍‍ക്കീസുമാരും പ്രധാനാചാര്യന്മാരായിട്ടുണ്ടു്. കിലിക്യയിലെ കാതോലിക്കാസനത്തിനു് സ്വയംശീര്‍‍ഷകത്വം കൈവന്നിട്ടുണ്ടെങ്കിലും ഒറ്റ അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയെന്ന അവസ്ഥയ്ക്കു് മാറ്റമില്ല. അതു് അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ കിലിക്യാ സിംഹാസനം എന്നറിയപ്പെടുന്നു.

എച്മിയാഡ്സിന്‍ സിംഹാസനത്തിന്റെ കാതോലിക്കോസെന്ന നിലയില്‍ പരിശുദ്ധ കരേക്കിന്‍‍ ദ്വിതീയന്‍ നെര്‍‍സീസിയന്‍ ബാവയാണു് സുപ്രീം പത്രിയര്‍‍ക്കീസ്. കിലിക്യയിലെ സിംഹാസനത്തിന്റെ കാതോലിക്കോസ് പരിശുദ്ധ അറാം പ്രഥമന്‍ കെഷീഷിയന്‍ ബാവയും ഊര്‍ശലേമിലെ അര്‍മീനിയന്‍ പത്രിയര്‍‍ക്കീസ് ശ്രേഷ്ഠ തോര്‍ക്കോം മണുഗിയാന്‍ ബാവയും കുസ്തന്തീനോപ്പോലീസിലെ അര്‍മീനിയന്‍ പത്രിയര്‍‍ക്കീസ് ശ്രേഷ്ഠ മെസ്രോബ് മുത്തഫിയാന്‍ ബാവയുമാണു്.

എളനാട് പള്ളി: കുര്‍ബാന കഴിഞ്ഞു മടങ്ങിയ മലങ്കര സഭാ വൈദികനെ വധിക്കാന്‍ ശ്രമം



എളനാട്: സെന്റ് മേരീസ് പള്ളിയിലെ അസി.വികാരി ഫാ. മാത്യു ജേക്കബ് പുതുശേരിയെ(45) അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ വഴിയില്‍ തടഞ്ഞു നിര്‍ത്തി മര്‍ദിച്ചു. കുര്‍ബാന കഴിഞ്ഞു ബൈക്കില്‍ മണ്ണുത്തിയിലെ താമസസ്ഥലത്തേക്കു മടങ്ങുമ്പോള്‍ ഒക്ടോബര്‍ 27 തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ പെട്രോള്‍ പമ്പിനു സമീപത്തായിരുന്നു അക്രമം.

ഫാ. മാത്യു ജേക്കബ് പുതുശേരിയെ തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് സന്ദര്‍ശിച്ചപ്പോള്‍- ആക്രമണത്തിനുപിന്നില്‍ കേഫാ


എളനാട് സെന്റ്‌ മേരീസ്‌ പള്ളി സംബന്ധിച്ച്‌ മലങ്കര ഓര്‍ത്തഡോക്‌സ് സഭയും അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. കഴിഞ്ഞമാസമുണ്ടായ ഹൈക്കോടതിവിധി മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയ്ക്കു് അനുകൂലമായതിനെ തുടര്‍ന്ന്‌ ഞായറാഴ്ച ഫാ.മാത്യു ജേക്കബ് പുതുശേരിയ്ക്കു് താക്കോല്‍ കൈമാറിയിരുന്നു. പിറ്റേന്നു് (ഒക്ടോബര്‍ 27 ) മൂന്നിന്‍മേല്‍ കുര്‍ബാന കഴിഞ്ഞു് പള്ളി മാനേജിങ് കമ്മിറ്റിയംഗം ജിജു വര്‍ഗീസിന്റെ കൂടെ ബൈക്കില്‍ മടങ്ങുമ്പോഴായിരുന്നു ആക്രമണം. പളളിയില്‍ നിന്നു് ഇറങ്ങിയപ്പോള്‍ മുതലേ പിന്തുടര്‍ന്ന സംഘമാണ്‌ ആക്രമണം നടത്തിയത്‌. ആദ്യം ഭീഷണിയും അസഭ്യവുമായി പിന്തുടര്‍ന്ന മാരുതി കാറിലെത്തിയ സംഘം പിന്നീട്‌ വൈദികന്‍ ഓടിച്ചിരുന്ന ബൈക്ക്‌ ഇടിച്ചിടുകയായിരുന്നു. വീണുപരുക്കേറ്റ വൈദികന്റെ ഹെല്‍മെറ്റ്‌ ഊരിമാറ്റി അദ്ദേഹത്തിന്റെ തലയ്‌ക്ക് കല്ലുവച്ചിടിച്ചു. നെറ്റിയുടെ വലതുഭാഗത്ത് മുറിവേറ്റിട്ടുണ്ട്. കല്ലുകൊണ്ടുള്ള അക്രമം തടുക്കുന്നതിനിടയ്ക്ക് വലതു കൈക്കും പരുക്കുണ്ട്. ഒപ്പമുണ്ടായിരുന്ന പള്ളി മാനേജിങ് കമ്മിറ്റിയംഗം ജിജു പി.വര്‍ഗീസിനെ തള്ളിയിടുകയും ചെയ്തു. പരുക്കേറ്റ ഫാ.മാത്യു ജേക്കബ് പുതുശേരിയെ തൃശൂര്‍ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം അപകടനില തരണം ചെയ്‌തതായി ആശുപത്രി വൃത്തങ്ങള്‍അറിയിച്ചു.

സംഭവത്തില്‍ എളനാട് പ്രളയക്കാട്ടുകോട്ടയില്‍ ബേബി, മോഴിക്കുളം പൌലോസ്(ഉണ്ണി) എന്നിവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂര്‍വ വൈരാഗ്യമാണ് അക്രമത്തിനിടയാക്കിയതെന്ന് എസ് ഐ ടി.ടി.സുബ്രഹ്മണ്യന്‍ പറഞ്ഞു.

ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ബാവാ പൗലോസ് മാര്‍ മിലിത്തിയോസ് ഫാ. മാത്യു ജേക്കബ് പുതുശേരിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു. അക്രമത്തിനുവേണ്ടി മാത്രമായി അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയില്‍ കേഫാ എന്ന പേരില്‍ സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്നും തീവ്രവാദത്തിന്റെ മറ്റൊരു മുഖമാണിതെന്നും അദ്ദേഹം ആരോപിച്ചു.

പിറവം റാലിയും വലിയപള്ളി ഇടവകസംഗമവും (വീഡിയോ)






നീതി നിഷേധത്തിനെതിരെ ഓര്‍ത്തഡോക്‌സ്‌ സഭ ഉപവാസം നടത്തി

ഓര്‍ത്തഡോക്സ് സഭയെ ചവിട്ടി മെതിക്കാമെന്നു സര്‍ക്കാര്‍ കരുതരുത്: ശ്രേഷ്ഠ നിയുക്ത ബാവാ



ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത ഉപവാസയോഗത്തെ അഭിസംബോധന ചെയ്യുന്നു

കൊച്ചി: നീതി നിഷേധത്തിനും പൊലീസ് പീഡനത്തിനുമെതിരെ ഓര്‍ത്തഡോക്‌സ്‌ മെത്രാപ്പോലീത്തമാരും മാനേജിങ്‌ കമ്മിറ്റി അംഗങ്ങളും ഹൈക്കോടതി ജങ്‌ഷനില്‍ ഒക്ടോ മാസം 24- ആം തീയതി ഏകദിന ഉപവാസം നടത്തി.

ഓര്‍ത്തഡോക്‌സ്‌ സഭയെ ചവിട്ടി മെതിച്ചു മുന്നോട്ടു പോകാമെന്നു സര്‍ക്കാര്‍ കരുതരുതെന്ന് ഉപവാസ യോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തിക്കൊണ്ടു് ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് മുന്നറിയിപ്പു് നല്‍കി. തര്‍ക്കമുള്ളതും ഓര്‍ത്തഡോക്സ് സഭയ്ക്ക് അവകാശപ്പെട്ടതുമായ പള്ളികളില്‍ പാത്രിയര്‍ക്കീസ് ബാവായുടെ നേതൃത്വത്തില്‍ പ്രവേശിക്കാനുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മെത്രാപ്പൊലീത്തമാരുടെ ശ്രമം പ്രതിഷേധാര്‍ഹമാണ്. സഭയ്ക്ക് അവകാശപ്പെട്ട ദേവാലയങ്ങളും സ്ഥാപനങ്ങളും സംരക്ഷിക്കുമെന്ന് അദ്ദേഹം പറഞ്ഞു.


ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്തയാണു് ഉപവാസയോഗം ഉദ്ഘാടനം ചെയ്തതു് . വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ സമ്മര്‍ദത്തിനടിപ്പെട്ട് ഓര്‍ത്തഡോക്സ് സഭയോട് അനീതികാട്ടരുതെന്ന് അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സഭയ്ക്കു രാഷ്ട്രീയമില്ല.

വിശ്വാസികളുടെ രാഷ്ട്രീയ വിശ്വാസത്തെ ചോദ്യംചെയ്യുകയുമില്ല. എന്നാല്‍ സഭ പീഡിപ്പിക്കപ്പെടുമ്പോള്‍ വിശ്വാസികള്‍ അണി ചേരും. വിശ്വാസികളെ കടുത്ത നടപടിക്കു പ്രേരിപ്പിക്കരുത്. എറണാകുളം ജില്ലയ്ക്ക് അപ്പുറവും നിയമസഭാ മണ്ഡലങ്ങള്‍ ഉണ്ടെന്നു സര്‍ക്കാര്‍ മനസിലാക്കണം. അരമനകളില്‍ കയറി സ്തുതിവചനങ്ങള്‍ പറഞ്ഞ ശേഷം വിശ്വാസികളെ തെരുവില്‍ തല്ലുന്നത് നിര്‍ത്തണം. രാഷ്ട്രീയ ഉപജാപം നടത്തി സഭയെ തകര്‍ക്കാന്‍ ആരും ശ്രമി ക്കരുത്.

ഒന്നായിക്കഴിഞ്ഞിരുന്ന വിശുദ്ധ മാര്‍ത്തോമായുടെ മക്കളെ പലതട്ടിലാക്കിയതു വിദേശ മേല്‍ക്കോയ്മയാണെന്നും പാത്രിയര്‍ക്കീസ് ബാവായുടെ സന്ദര്‍ശനത്തിലും അതാണു സംഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സന്ദര്‍ശക വീസയില്‍ വന്നു സഭയുടെ പള്ളികളില്‍ കടന്നുകയറുന്നതിനെയാണ് എതിര്‍ക്കുന്നത്. നീതി പൂര്‍വ്വകമായ സമാധാന ചര്‍ച്ചകള്‍ക്ക് ഓര്‍ത്തഡോക്സ് സഭ തയാറാണെന്നും അദ്ദേഹം പറഞ്ഞു.


ഡോ. തോമസ് മാര്‍ അത്തനാസിയോസ് മെത്രാപ്പോലീത്ത, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, സഖറിയാസ് മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, , കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്ത, പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത, നിയുക്ത മെത്രാപ്പൊലീത്തമാരായ ഫാ. ഡോ. മര്‍ക്കോസ് ജോസഫ്, ഫാ. സ്റ്റീഫന്‍, ഫാ. ഡോ. മാത്യു ബേബി, ഫാ. ഡോ. ജോണ്‍ പണിക്കര്‍, ക്രിസ്റ്റഫോറസ് റമ്പാന്‍, എല്‍ദോ റമ്പാന്‍, സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

ഓര്‍ത്തഡോക്‌സ്‌ സഭയുടെ പള്ളികളിലെ അക്രമങ്ങള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുന്നു

കോട്ടയം:ഓര്‍ത്തഡോക്‌സ്‌ സഭയുടെ പള്ളികള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം (പാത്രിയര്‍ക്കീസ്‌ വിഭാഗം) നടത്തുന്ന അക്രമങ്ങള്‍ക്കും കടന്നുകയറ്റങ്ങള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുകയാണെന്ന്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭാ നേതൃത്വം ഒക്ടോ. 21-ആം തീയതി പത്രസമ്മേളനത്തില്‍ ആരോപിച്ചു.


പിറവം വലിയപള്ളിയില്‍ ഇടവക സംമത്തിനെത്തിയ വിശ്വാസികള്‍ക്കും വൈദികര്‍ക്കും നേരെ പിറവത്തു മുന്‍പു നല്‍കിയ ഉറപ്പു ലംഘിച്ച് ആര്‍ഡിഒയും ഡിവൈഎസ്പിയും പൊലീസിനെ ഉപയോിച്ചു ലാത്തിച്ചാര്‍ജ് നടത്തിയതു ഹീനവും അപലപനീയവുമാണെന്നു നിയുക്ത ബാവാ ശ്രേഷ്ഠ നിയുക്തകാതോലിക്കാ ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് പറഞ്ഞു.

 

 പിറവത്ത് ആര്‍ഡിഒ നല്‍കിയ ഉറപ്പു പാലിക്കാന്‍ നിര്‍ദേശം നല്‍കുമെന്നു ദേവലോകം അരമനയില്‍ വന്ന് ഉറപ്പു നല്‍കിയ ഇടതു നേതാക്കള്‍ വാക്കു പാലിച്ചില്ല. 1934-ലെ സുപ്രീംകോടതിവിധി അംഗീകരിച്ച മലങ്കര സഭാ ഭരണഘടന അനുസരിച്ച്‌ ഭരിയ്ക്കപ്പെടേണ്ട ഓര്‍ത്തഡോക്‌സ് പള്ളികളില്‍ നിയമവിരുദ്ധമായി പ്രവേശിക്കുന്നതിന്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്‌ (പാത്രിയര്‍ക്കീസ്‌  വിഭാഗം) സംസ്‌ഥാന സര്‍ക്കാര്‍ ഒത്താശ ചെയ്‌തുകൊടുക്കുകയാണ്‌. പിറവം വലിയപള്ളിയില്‍ ഓര്‍ത്തഡോക്‌സ് സഭാവിഭാഗത്തിന്‌ നേരെ പോലീസ്‌ നടത്തിയ അതിക്രൂരമായ ലാത്തിച്ചാര്‍ജും സര്‍ക്കാരിന്റെ അറിവോടെയാണെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നുവെന്ന്‌ നിയുക്‌ത ബാവ പറഞ്ഞു.

 

 

ഓര്‍ത്തഡോക്സ് സഭാവിശ്വാസികള്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തുമ്പോള്‍ അതിനു പ്രേരണ നല്‍കിയ വിഭാത്തിന്റെ പരിപാടിയില്‍ പങ്കെടുക്കുകയാണ് ഇടതു നേതാക്കള്‍ ചെയ്തത്. സര്‍ക്കാരില്‍ ഓര്‍ത്തഡോക്‌സ്‌സഭയ്‌ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കയാണ്‌. രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ കഴിയാത്തതിനാലാണ്‌ സര്‍ക്കാര്‍ ഓര്‍ത്തഡോക്‌സ്‌  സഭയെ അവഗണിക്കുന്നത്‌. എറണാകുളം ജില്ലയിലെ വോട്ട് ബാങ്ക് തങ്ങളാണെന്ന യാക്കോബായ വിഭാത്തിന്റെ പ്രചാരണം വിശ്വസിച്ചാണു സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നു ശ്രേഷ്ഠ നിയുക്ത ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് കുറ്റപ്പെടുത്തി.

 

ഓര്‍ത്തഡോക്സ് സഭാവിശ്വാസികള്‍ക്കും വോട്ട് അവകാശമുണ്ടെന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ മനസ്സിലാക്കണം. സഭയ്ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്കു സര്‍ക്കാരിനെ നിയന്ത്രിക്കുന്നവര്‍ കനത്ത വില നല്‍കേണ്ടിവരും നീതി നടക്കാത്ത സാഹചര്യത്തില്‍ സഭയുടെ ചെറുത്തുനില്‍പ്പുണ്ടാകും. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം (പാത്രിയര്‍ക്കീസ്‌ വിഭാഗം) എന്തും ചെയ്യാമെന്ന രീതിയില്‍ മുന്നോട്ടുപോവുകയാണ്‌. അക്രമത്തെ ഓര്‍ത്തഡോക്‌സ്‌ സഭ അംഗീകരിക്കുന്നില്ല. എന്നാല്‍, തങ്ങളുടെമേല്‍ കേസെടുത്താല്‍ വെറുതെയിരിക്കില്ലെന്നും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും സഭാ നേതൃത്വം വ്യക്തമാക്കി.

 

പിറവം വലിയപള്ളിയില്‍ ലാത്തിച്ചാര്‍ജിന്‌ ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നു് നിയുക്ത ബാവാ സര്‍ക്കാരിനോടാവശ്യപ്പെട്ടു. ലാത്തിചാര്‍ജിന്‌ നേതൃത്വം നല്‍കിയ ആര്‍.ഡി.ഒ.യെയും സ്‌ഥലം ഡിവൈ.എസ്‌.പി.യെയും നീക്കംചെയ്യണം.


സാക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസിന്റെ  സന്ദര്‍ശനത്തിനെതിരല്ല

 സാക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവയുടെ സന്ദര്‍ശനത്തിന്‌ ഓര്‍ത്തഡോക്‌സ്‌ സഭ തടസ്സമല്ല, തടസ്സപ്പെടുത്തേണ്ട ആവശ്യവുമില്ല. എന്നാല്‍, 1934-ലെ ഭരണഘടന അനുസരിച്ച്‌ ഭരിക്കപ്പെടേണ്ട പള്ളികളില്‍ സാക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസ്‌ ബാവ കയറിയത്‌ ഓര്‍ത്തഡോക്‌സ്‌ സഭയെ വ്രണപ്പെടുത്തി. സാക്കാ പ്രഥമന്‍ പാത്രിയര്‍ക്കീസിനെ മുന്‍നിര്‍ത്തി കോടതി വിലക്കിയിട്ടുള്ള പള്ളികളില്‍ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ ബാവാ പ്രവേശിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു് പൊലീസ് സംരക്ഷണം നല്‍കുകയാണ്. സന്ദര്‍ശനം സംബന്ധിച്ച്‌ സഭ, മന്ത്രിമാര്‍ക്ക്‌ നിവേദനം നല്‍കിയിരുന്നു. എന്നാല്‍, വാഗ്‌ദാനമല്ലാതെ നടപടിയൊന്നുമുണ്ടായില്ല. വിദേശ മേല്‍ക്കോയ്‌മ ഓര്‍ത്തഡോക്‌സ്‌ സഭ ആഗ്രഹിക്കുന്നില്ല.


കോട്ടയം പഴയ സെമിനാരിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിയുക്ത കാതോലിക്ക ഡോ. പൗലോസ്‌ മാര്‍ മിലിത്തിയോസ്‌,സഭാ സുന്നഹദോസ്‌ സെക്രട്ടറി മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത, കണ്ടനാട്‌  ഈസ്റ്റ്‌ ഭദ്രാസനാധിപന്‍ ഡോ. തോമസ്‌ മാര്‍ അത്താനാസ്യോസ്‌, ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്താനാസ്യോസ്‌, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ ഫാ. ജോണ്‍ ഏബ്രഹാം കോനാട്ട്‌, എം.ജി. ജോര്‍ജ്‌ മുത്തൂറ്റ്‌ , പ്രൊഫ. പി.സി. ഏലിയാസ്‌എന്നിവര്‍ പങ്കെടുത്തു.

 

സര്‍ക്കാരിനെതിരെ ഓര്‍ത്തഡോക്സ് സഭ പ്രതിഷേധ സമരം പ്രഖ്യാപിച്ചു

കോട്ടയം: കോടതി വിധി അനുസരിച്ചു വിലക്കുള്ള പള്ളികളില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം (പാത്രിയര്‍ക്കീസ്‌ വിഭാഗം) നിയമവിരുദ്ധമായി പ്രവേശിച്ചു പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതിനു പിന്തുണ നല്‍കുന്ന സര്‍ക്കാര്‍ നിലപാടിലും പിറവത്ത് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്കു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തിയതിലും ശക്തമായി പ്രതിഷേധിക്കാന്‍ പരിശുദ്ധ കാതോലിക്കാ ബാവായുടെ അധ്യക്ഷതയില്‍ ഒക്ടോ. 21-ആം തീയതി രാവിലെ ചുങ്കം പഴയ സെമിനാരിയില്‍ചേര്‍ന്ന ഓര്‍ത്തഡോക്സ് സഭാ മാനേജിങ് കമ്മിറ്റി  യോഗം തീരുമാനിച്ചു. ഇതിന്റെ ഭാമായി ഒക്ടോ മാസം 24- ആം തീയതി സഭയിലെ മുഴുവന്‍ മെത്രാപ്പോലീത്തമാരും സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗങ്ങളും എറണാകുളം കലക്‌ടറേറ്റിന്‌ മുന്നില്‍ ഉപവാസം അനുഷ്‌ഠിക്കുമെന്നും നവംബര്‍ 16-ന്‌ കോട്ടയത്ത്‌ സഭാവിശ്വാസികള്‍ പങ്കെടുക്കുന്ന പ്രതിഷേധ യോഗം നടത്തുമെന്നും സഭാ മാനേജിങ് കമ്മിറ്റി  യോഗം പ്രഖ്യാപിച്ചു.

 

.പ്രതിഷേധ പരിപാടികളുടെ നടത്തിപ്പിനായി ശ്രേഷ്ഠ നിയുക്ത ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് (ചെയര്‍മാന്‍), ീവര്‍ീസ് മാര്‍ ഇവാനിയോസ്, തോമസ് മാര്‍ അത്താനാസിയോസ് (വൈസ് ചെയര്‍മാന്മാര്‍), വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, അല്‍മായ ട്രസ്റ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ്, സഭാസെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് എന്നിവരടങ്ങുന്ന സമിതിയെ മാനേജിങ് കമ്മിറ്റി തിരഞ്ഞെടുത്തു.

 മെത്രാന്‍ വാഴ്ച പുതുപ്പള്ളിയില്‍

 മെത്രാന്‍‍‍ സ്ഥാനത്തേയ്ക്കു്  തെരഞ്ഞെടുക്കപ്പെട്ടിരിയ്ക്കുന്ന ഏഴുപേരില്‍‍‍ അഞ്ചുപേരെ ഡിസം. നാലിനു് പരുമലയില്‍ വച്ചു് റമ്പാന്മാരാക്കിയതിനുശേഷം ഫെബ്രുവരി 19-ന് ഏഴു റമ്പാന്മാരെയും മെത്രാന്മാരായി പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയില്‍ വച്ചു് വാഴിക്കാനും ചുങ്കം പഴയ സെമിനാരിയില്‍ നടന്ന സഭാ മാനേജിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.


Decisions of Managing Committee Meeting on October 21st, 2008

1. There will be a one day fast in front of Eranakulam Collectorate by all Metropolitans and Managing Committee members of the Church on October 24th.

2.  A protest march and public meeting will be held in Kottayam on November 16th.

3.  The venue for the tonsuring of 5 of the 7 Bishop Designates to monastic orders (Remban) will be Parumala Seminary on December 4th, 2008.

4.  The venue for the Consecration of the 7 New Bishops of the Malankara Orthodox Syrian Church will be St. George Orthodox Valiyapally, 'The Georgian Pilgrim Center of the East', Puthupally on February 19th, 2009.

പിറവത്ത് ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്ക് നേരേ പോലീസ് ലാത്തി വീശി

വലിയ പള്ളിയുടെ പ്രധാന കുരിശുപള്ളിയില്‍‍ ഓര്‍ത്തഡോക്സ് ഇടവകകുടുംബസംഗമം നടത്തി



പിറവം: സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തില്‍ പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളി (പിറവം വലിയ പള്ളി) ഇടവകകുടുംബസംഗമം ഒക്ടോ. 19-ആം തീയതി ഞായറാഴ്ച വൈകുന്നേരം വലിയ പള്ളിയുടെ പ്രധാന കുരിശുപള്ളിയായ വലിയ പള്ളിക്കവലയിലുള്ള പരുമല തിരുമേനിയുടെ നാമത്തിലുള്ള കുരിശുപള്ളിയില്‍ നടത്തി. ഇടവകസംഗമത്തിന്റെ ഭാഗമായി വലിയപള്ളി പാരിഷ് ഹാളിലേയ്ക്ക്‌ റാലിയായി എത്തിയ ഓര്‍ത്തഡോക്സ് സഭാ വിശ്വാസികളെ പൊലീസ് തടഞ്ഞതിനെത്തുടര്‍ന്നാണു് സംഘര്‍ഷമുണ്ടായതു്. പൊലീസ് ലാത്തിവീശലില്‍ നിരവധി പേര്‍ക്കു് പരുക്കേറ്റു. തുടര്‍ന്നു് പള്ളിക്കവലയിലുള്ള പരുമല തിരുമേനിയുടെ നാമത്തിലുള്ള കുരിശുപള്ളിയില്‍ മലങ്കര മെത്രാപ്പോലീത്തയുടെയും ഇടവക മെത്രാപ്പോലീത്തയുടെയും സഭയിലെ മറ്റു് മെത്രാപ്പോലീത്തമാരുടെയും നേതൃത്വത്തില്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ കുടുംബസംഗമം നടത്തിപ്പിരിഞ്ഞു.



വൈകുന്നേരം 4.30 ഓടെ പിറവത്തെ പൗരസ്ത്യ കാതോലിക്കാസിംഹാസന കുരിശുപള്ളിയില്‍നിന്നു് ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസിന്റെയും സഭാ വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ടിന്റെയും നേതൃത്വത്തിലെത്തിയ റാലി പിറവം പള്ളിക്കവലയിലാണു് തടഞ്ഞതു്. തുടര്‍ന്നു് പൊലീസ് ലാത്തിവീശുകയായിരുന്നു. ഇതില്‍ വൈദികരും സ്ത്രീകളുമടക്കം നിരവധി പേര്‍ക്കു് പരിക്കേറ്റു. അപ്പോള്‍ വിശ്വാസികള്‍ വലിയ പള്ളിയ്ക്കു് സമീപം പരുമല തിരുമേനിയുടെ പേരിലുള്ള കുരിശുപള്ളിയുടെ ചില്ലുവാതിലുകള്‍ തുറന്നു് അകത്തുകടന്നു പ്രാര്‍ഥന നടത്തി. അപ്പോള്‍ തന്നെ ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസും ഇവിടെ എത്തി കുരിശുപള്ളിക്കുള്ളില്‍ പ്രവേശിച്ചു.


പിന്നീടു് നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ്, കോട്ടയം മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് എന്നിവരും എത്തിച്ചേര്‍ന്നു. നിയുക്ത കാതോലിക്ക പതാക ഉയര്‍ത്തി ഇടവക സംഗമം ഉദ്ഘാടനം ചെയ്തു.



ഉദ്യോഗസ്ഥരും പൊലീസും വിമതപക്ഷത്തിനു കൂട്ടുനില്‍ക്കുന്നു

ഇതിനിടെ, പള്ളിമണി മുഴക്കിയ ശേഷം വിശ്വാസികള്‍ കുരിശുപള്ളിയില്‍ അനധികൃതമായി കെട്ടിയിരുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി പാത്രിയാര്‍ക്കീസിന്റെയും ശ്രേഷു ബാവയുടെയും ചിത്രങ്ങളുള്ള ഫ്‌ളക്‌സ്‌ബോര്‍ഡ് നീക്കംചെയ്തു കൊടിമരത്തില്‍ കെട്ടിയിരുന്ന യാക്കോബായ പാത്രിയര്‍ക്കാ പതാകയും അഴിച്ചുമാറ്റി. തുടര്‍‍ന്നാണു് അവിടെ ശ്രേഷ്ഠ നിയുക്ത ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് കാതോലിക്കാസിഹാസന പതാക ഉയര്‍ത്തിയതു്. ശേഷം ഇടവക മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസിന്റെ അദ്ധ്യക്ഷതയില്‍ കുരിശുപള്ളിയില്‍ ഇടവക സംഗമം നടന്നു.
കനത്ത മഴയില്‍ നൂറുകണക്കിനാളുകള്‍ റോഡില്‍ കുത്തിയിരുന്നു. പ്രാര്‍ത്ഥനാരവങ്ങള്‍ മുഴക്കിക്കൊണ്ടു് തടിച്ചുകൂടിനിന്ന വിശ്വാസികള്‍ പഴയ ബസ്‌ സ്റ്റാന്‍ഡ്‌ കവലയിലും കുരിശുപള്ളിയിലും രണ്ടു് മണിക്കൂറിലേറെ നിറഞ്ഞുനിന്നിരുന്നു.

നിയമം പാലിക്കേണ്ട ഉദ്യോഗസ്ഥരും പൊലീസും തങ്ങളുടെ അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ മറുപക്ഷത്തിനു കൂട്ടുനില്‍ക്കുകയാണെന്നും ശ്രേഷ്ഠ നിയുക്ത കാതോലിക്കാ ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് പറഞ്ഞു.

നിയമം പാലിക്കേണ്ടവര്‍ തന്നെ നിയമത്തെ ധിക്കരിക്കുകയാണ്. രണ്ടാഴ്ച മുന്‍പ് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ഒാര്‍ത്തഡോക്സ് സഭാംഗങ്ങള്‍ക്ക് ഇടവകസംഗമം നടത്താന്‍ പാരിഷ് ഹാള്‍ അനുവദിക്കാമെന്നു വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിന്റെ നഗ്നമായ ലംഘനമാണിവിടെ നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


മലങ്കര സഭയിലെ പള്ളികള്‍ അന്യാധീനപ്പെടാന്‍ അനുവദിക്കില്ല

ഇടവകകുടുംബസംഗമം തീരുന്നതിനു് തൊട്ടുമുമ്പാണു് മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോസുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ എത്തിയതു്. കുരിശുപള്ളിയില്‍ പരിശുദ്ധ ബാവായും ധൂപപ്രര്‍ഥന നടത്തി മലങ്കര സഭയുടെ പള്ളികള്‍ തങ്ങളുടേതാണെന്നും അതിനെ അധീനപ്പെടുത്താന്‍ ആരു ശ്രമിച്ചാലും വിട്ടുകൊടുക്കില്ലെന്നും മലങ്കര മെത്രാപ്പോലീത്തയും പൗരസ്ത്യ കാതോലിക്കോസുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ പാത്രിയര്‍ക്കീസ് ബാവാ വ്യക്തമാക്കി. നിയമ വാഴ്ചയുടെ ലംഘനമാണിവിടെ നടന്നതെന്നും പൊലീസും രാഷ്ട്രീയ നേതൃത്വവും അതിനു കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോട്ടയം ഭദ്രാസന ഗീവര്‍ഗീസ് മാര്‍ ഇവാനിയോസ്, നിയുക്ത മെത്രാന്‍ ജോണ്‍ പണിക്കര്‍, സഭാ സെക്രട്ടറി ജോര്‍ജ് ജോസഫ്, ഫാ. ജോസഫ് മങ്കിടി, ഫാ. ഏബ്രഹാം കാരമ്മേല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുടുംബസംഗമയോഗനടപടികള്‍ കഴിഞ്ഞശേഷം ഓര്‍ത്തഡോക്സ് വിശ്വാസികള്‍ കുരിശുപള്ളിയില്‍ നിന്നു് പിരിഞ്ഞു പോയി.


മൂവാറ്റുപുഴ ഡിവൈഎസ്പി എന്‍. സുധീഷ്, സിഐമാരായ കെ. ബിജുമോന്‍, ബിജു കെ. സ്റ്റീഫന്‍, ജിജിമോന്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. മൂവാറ്റുപുഴ ആര്‍ഡിഒ പി.കെ. നളനും സ്ഥലത്തെത്തിയിരുന്നു.


അനുരഞ്ജന കരാര്‍ ലംഘിയ്ക്കപ്പെട്ടു

സംഘര്‍ഷം നിറഞ്ഞ അന്തരീക്ഷത്തിലാണ് ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ ഒക്ടോ. 19-ആം തീയതി പിറവത്തു് റാലി നടത്തിയത്. അന്നു് വൈകുന്നേരം പിറവത്തെ പൗരസ്ത്യ കാതോലിക്കാസിംഹാസന കുരിശുപള്ളിയില്‍ (കാതോലിക്കേറ്റ്‌ സെന്ററില്‍ ) നിന്നാരംഭിക്കുന്ന റാലി ടൗണ്‍ചുറ്റി പാരിഷ്‌ഹാളില്‍ സമാപിയ്ക്കുമെന്നും തുടര്‍ന്നു് കൂടുന്ന ഇടവക കുടുംബസംഗമം പൗരസ്ത്യ കാതോലിക്ക പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ ദിദിമോസ്‌ പ്രഥമന്‍ ബാവ ഉദ്‌ഘാടനം ചെയ്യുമെന്നും രണ്ടാഴ്ചമുമ്പേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഓര്‍ത്തഡോക്സ് സഭാ വിഭാഗത്തെ പള്ളി പാരിഷ്‌ഹാളിലേക്ക് പ്രവേശിപ്പിക്കുകയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം പള്ളിയുടെ ആര്‍ച്ചിന്റെ സമീപത്ത് റാലി തടയുന്നതിനു വേണ്ടി നിലയുറപ്പിച്ചു.




ആര്‍ഡിഒ വിളിച്ചുചേര്‍ത്ത ഒക്ടോ. അഞ്ചാം തീയതിയിലെ യോഗത്തിലുണ്ടായ തീരുമാനമനുസരിച്ചാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭാ വിശ്വാസികള്‍ വലിയപള്ളി പാരിഷ്‌ഹാളില്‍ ഇടവക സംഗമം നടത്തുന്നതെന്നും ഇതിന്റെ പേരില്‍ എന്തെങ്കിലും അനിഷ്ട സംഭവങ്ങളുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനായിരിയ്ക്കുമെന്നും ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌ മെത്രാപ്പോലീത്ത തലേന്നു് പത്രസമ്മേളനത്തില്‍ മുന്നറിയിപ്പു നല്കിയിരുന്നു. അഞ്ചാം തീയതിയിലെ തീരുമാനമനുസരിച്ച്‌ പാരിഷ്‌ ഹാള്‍ ലഭ്യമാക്കേണ്ടതും യോഗം നടത്തിക്കേണ്ടതും ആര്‍.ഡി.ഒ യുടെ ഉത്തവാദിത്തമാണെന്നും അതിനുപകരം കരാര്‍ ലംഘനം നടത്താനാണ്‌ അധികൃതരും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാപക്ഷവും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. ഒരു മാറ്റവും കൂടതെ പരിപാടി നടത്തുമെന്നും റാലി തടഞ്ഞാല്‍ വിശ്വാസികള്‍ പിന്മാറുകയില്ലെന്നും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്നുമാണു് അദ്ദേഹം പറഞ്ഞതു്.

ആര്‍ഡിഒ വിളിച്ചുചേര്‍ത്ത മേല്പറഞ്ഞ യോഗത്തിലുണ്ടായ അനുരഞ്ജന കരാറനുസരിച്ചാണു് ഒക്ടോ. അഞ്ചാം തീയതി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിന്റെ നേതൃത്വത്തിലുള്ള ഇടവക സംഗമം പിറവം വലിയപള്ളിയുടെ പാരിഷ്‌ ഹാളില്‍ നടത്തിയതു്. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ മെത്രാപ്പോലീത്തമാര്‍ പള്ളിയില്‍ കയറാന്‍ സാദ്ധ്യതയുണ്ടെന്നു് പറഞ്ഞു് യാക്കോബായ ഇടവക സംഗമംനടത്തുന്നതിനെ ഓര്‍ത്തഡോക്സ് സഭക്കാര്‍ എതിര്‍ത്തതിനെത്തുടര്‍ന്ന് മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ നേതൃത്വത്തില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചയില്‍ പ്രശ്നത്തിനു് താല്‍ക്കാലിക പരിഹാരമായി ഓര്‍ത്തഡോക്സ് സഭാവിഭാഗത്തിന് മറ്റൊരു ദിവസം പള്ളി പാരീഷ് ഹാളില്‍ സഭാ ഇടവക സംഗമം നടത്താമെന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം സമ്മതിച്ചു.


എന്നാല്‍, തങ്ങളുടെ ഇടവക സംഗമം നടന്നതിന്റെ പിറ്റേന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം, പാരിഷ്‌ ഹാളില്‍ ഓര്‍ത്തഡോക്സ് ഇടവക സംഗമം നടത്തുന്നതിനെതിരെ രംഗത്തുവന്നു. പക്ഷെ, ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ കുടുംബസംഗമ പരിപാടി നടത്തുമെന്നനിലപാടില്‍ ഉറച്ചുനില്ക്കുകയായിരുന്നു.


പൊലീസ് കേസെടുത്തു

ഓര്‍ത്തഡോക്സ് സഭാ റാലിക്കിടെ പിറവം വലിയപള്ളിയുടെ കുരിശുപള്ളിയുടെ ചില്ലു തകര്‍ത്ത സംഭവത്തില്‍ പൊലീസ് കേസെടുത്തുവെന്നു് പത്രങ്ങള്‍ മൂന്നാം ദിവസം റിപ്പോര്‍ട്ടു ചെയ്തു. റാലിയ്ക്ക് നേതൃത്വം നല്‍കിയ സഭാ വൈദിക ട്രസ്റ്റി ഫാ.ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഇടവക മേലദ്ധ്യക്ഷന്‍ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത തുടങ്ങി കണ്ടാലറിയാവുന്ന ഇരുന്നൂറോളം പേര്‍ക്കെതിരെയാണു് കേസ്. കുരിശുപള്ളിയുടെ ചില്ലു നശിപ്പിക്കുകയും പ്രകോപനപരമായി പ്രസംഗിക്കുകയും ചെയ്തു എന്നതാണ് കേസിനാധാരം.

പിറവം വലിയപള്ളി ഓര്‍ത്തഡോക്സ് സംഗമം ഒക്ടോ.19-നു്

പിറവത്തു് സംഘര്‍ഷം  ഒഴിഞ്ഞു, ഒക്ടോ. 5-ലെ സമ്മേളനങ്ങള്‍ സമാധാനപരം

 

പിറവം, ഒക്ടോബര്‍ 12: പിറവം സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ (പിറവം വലിയ പള്ളി)  അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ മതമേലധ്യക്ഷന്മാര്‍ പ്രവേശിക്കില്ലെന്നും ഓര്‍ത്തഡോക്സ് വിഭാഗത്തിന് മറ്റൊരു ദിവസം പള്ളി പാരീഷ് ഹാളില്‍ യോഗം നടത്താന്‍ അവസരം നല്‍കാമെന്ന ഉറപ്പിന്മേലും സംഘര്‍ഷാവസ്ഥയ്ക്ക് അയവുവന്നതിനെ തുടര്‍ന്നു് അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിഭാഗം സംഘടിപ്പിച്ച ഇടവകസംഗമം പാരീഷ് ഹാളിലും ഓര്‍ത്തഡോക്സ് സഭയുടെ ആധ്യാത്മികസംഘടനകളുടെ സംയുക്തയോഗം കാതോലിക്കേറ്റ് സെന്ററിലും . ഒക്ടോബര്‍ 5-ആം തീയതി ഞായറാഴ്ച സമാധാനപരമായി നടന്നു.

 

ഓര്‍ത്തഡോക്സ് സഭാ സംഗമം ഒക്ടോബര്‍19 ഞായറാഴ്ച നടക്കും. പള്ളി പാരീഷ് ഹാളില്‍ ചേരുന്ന ഇടവക സഭാ സംഗമത്തില്‍ ആകമാന പൗരസ്ത്യ ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ  പരമാചാര്യന്‍ പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍‍ത്തോമാ ദിതിമോസ്‍ പ്രഥമന്‍ ബാവയ്ക്കും  മെത്രാപ്പോലീത്തമാര്‍ക്കുംസ്വീകരണം നല്‍കും.

 സംഘര്‍ഷാവസ്ഥ മാറുന്നു

ഒക്ടോബര്‍ 5നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഇടവകസംഗമത്തിനെത്തുന്ന പ്രാദേശിക കാതോലിക്കയും മെത്രാപ്പോലീത്തമാരും പള്ളിക്കുള്ളില്‍ പ്രവേശിക്കുമെന്ന വാര്‍ത്തയെ തുടര്‍ന്നായിരുന്നു പ്രശ്നം ഉണ്ടായത്. അന്നേ ദിവസം തന്നെ റാലിയും യോഗവും നടത്താന്‍ ഓര്‍ത്തഡോക്സ് സഭയും തീരുമാനിച്ചു.

അങ്ങനെ പിറവം വലിയപള്ളിയുമായി ബന്ധപ്പെട്ടു് ഒരേ ദിവസം ഇരു സഭകളും റാലിയും യോഗവും നടത്തുമെന്നു് പ്രഖ്യാപിച്ച്‌ മുന്നൊരുക്കങ്ങള്‍ആരംഭിച്ചതോടെ സംഘര്‍ഷാവസ്ഥ ഉടലെടുത്തു.  യാക്കോബായ വിഭാഗം വലിയപള്ളിയുടെ പാരീഷ് ഹാളില്‍ ഇടവകസംഗമവും ഓര്‍ത്തഡോക്സ് വിഭാഗം കാതോലിക്കേറ്റ് സെന്ററില്‍ ആധ്യാത്മികസംഘടനകളുടെ സംയുക്തയോഗവുമാണു് സംഘടിപ്പിച്ചതു്.

 

ഞായറാഴ്‌ച നേരം പുലര്‍ന്നിട്ടും ഇരുപക്ഷവും തങ്ങളുടെ നിലപാടുകളില്‍ ഉറച്ച്‌ നിന്നതോടെ രണ്ട്‌ കൂട്ടരും ഒരേ സമയത്ത്‌ ടൗണില്‍ ഒന്നിച്ചു കൂടിയാല്‍ ക്രമസമാധാന പ്രശ്‌നമാകാനിടയുണ്ടെന്ന നിഗമനത്തിലെത്തി ആര്‍ഡിഒ നളന്‍ഇരുകൂട്ടരെയും ചര്‍ച്ചയ്‌ക്ക്‌ വിളിച്ചു  തുടര്‍ന്നു് ഇരുവിഭാഗങ്ങളുമായി നത്തിയ അനുരഞ്ജനചര്‍ച്ചയിലാണു് സംഘര്‍ഷസാധ്യതയ്ക്ക് വിരാമമുണ്ടായതു്.

വലിയ പള്ളി പാരിഷ്‌ ഹാളില്‍ യാക്കോബായ വിഭാഗത്തിന്റെ യോഗം മുന്‍ നിശ്ചയിച്ച പ്രകാരം നടത്തുവാനും ഇതിനു പകരമായി ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിനും, പരിപാടി നടത്താന്‍ പാരിഷ്‌ ഹാള്‍ അനുവദിക്കാനും ആര്‍ഡിഒ പി.കെ. നളന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ തീരുമാനമായി.ഇരുവിഭാഗത്തിന്റെയും കുടുംബസംഗമങ്ങള്‍ നടക്കുമ്പോള്‍ മേലധ്യക്ഷന്മാര്‍ പള്ളിയില്‍ പ്രവേശിക്കുകയില്ലെന്നും, പള്ളിയിലെ ശുശ്രൂഷകളുടെ നടത്തിപ്പില്‍ നിലവിലുള്ള കോടതി വിധി പാലിക്കപ്പെടുമെന്നും യോഗത്തില്‍ ധാരണയുണ്ടായി.

 

യോഗത്തില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തെ പ്രതിനിധീകരിച്ച്‌ ഫാ. ജോസഫ്‌ മങ്കിടി, ടി.ടി. ജോയി, സ്റ്റാന്‍ലി പി. വര്‍ക്കി എന്നിവരും യാക്കോബായ വിഭാഗത്തെ പ്രതിനിധീകരിച്ച്‌ വി.വി. ഏലിയാസ്‌, എം.യു. മത്തായി, ഇ.കെ. ഷാജു എന്നിവരും ഡിവൈഎസ്‌പി എന്‍. സുധീഷ്‌, എസ്‌.ഐ. പി.കെ. ജോണ്‍ തുടങ്ങിയവരും പങ്കെടുത്തു.

 

ഓര്‍ത്തഡോക്‌സ്‌ സഭയുടെ യോഗം

 

അനുരഞ്‌ജന ചര്‍ച്ചയിലുണ്ടായ സമവായത്തെ തുടര്‍ന്ന്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗം പ്രകടനവും യോഗംനേരത്തെപൂര്‍ത്തിയാക്കിപ്പിരിയുകയായിരുന്നു കാതോലിക്കേറ്റ്‌ സെന്ററില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി കാതോലിക്കേറ്റ്‌സെന്ററിലെത്തി സമാപിച്ചു. തുടര്‍ന്നു് കാതോലിക്കേറ്റ്‌ സെന്ററില്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ കണ്ടനാട്‌ അങ്കമാലി കൊച്ചി ഭദ്രാസന അധ്യാത്മിക സംഘടനകളുടെ സംയുക്തയോഗം നടന്നു.

മലങ്കര സഭയുടെ 1934-ലെ ഭരണഘടന അംഗീകരിച്ചിട്ടുള്ള പിറവം വലിയപള്ളി ഓര്‍ത്തഡോക്‌സ്‌ സഭയുടെ സ്വത്താണെന്നും, സഭാഭരണഘടനപ്രകാരംതന്നെ അത്‌ ഭരിക്കപ്പെടണമെന്നും സംയുക്തയോഗം ആവശ്യപ്പെട്ടു. തിന്‍മയെ നന്‍മകൊണ്ടു ജയിയ്ക്കുകയാണു് ഓര്‍‍ത്തഡോക്സ് സുറിയാനി സഭയുടെ ഉദ്ദേശമെന്നു് കൊച്ചി ഭദ്രാസനാധിപന്‍ സഖറിയാസ്‌ മാര്‍ അന്തോണിയോസ്‌ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ടു് പറഞ്ഞു. നന്‍മയുടെ പാതയിലാണു് സഭ ചലിയ്ക്കേണ്ടതു്. ആ ലക്ഷ്യബോധത്തോടെ മുന്നേറണം.

 

നിയമവാഴ്ചയ്ക്കു വേണ്ടിയാണു് സഭ നിലകൊള്ളുന്നതെന്നു് യോഗാധ്യക്ഷനായിരുന്ന ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌  മെത്രാപ്പോലീത്ത വ്യക്തമാക്കി. നിയുക്ത മെത്രാന്‍ എല്‍ദോ റമ്പാന്‍, സഭാ വൈദീക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ്‌ എബ്രഹാം കോനാട്ട്‌, സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, പി.യു. കുര്യാക്കോസ്‌കോറെപ്പിസ്‌കോപ്പ, ഐസക്‌ ചെനയപ്പിള്ളില്‍ കോറെപ്പിസ്‌കോപ്പ, ഫാ. ഏലിയാസ്‌ ചെറുകാട്‌, ഫാ. മത്തായി ഇടയനാല്‍, ഫാ. സ്‌കറിയ പി.ചാക്കോ,ഫാ.വി.എ. മാത്യു, ഫാ. ജോസഫ്‌ മങ്കിടി, ഫാ. ബിനോയ്‌ പട്ടകുന്നേല്‍, സഭാ മാനേജിങ്‌ സമിതിയംഗങ്ങളായ സാജു മടക്കാലില്‍, ജോസി ഐസക്‌, ജോയി ലക്‌നോ തുടങ്ങിയവര്‍ പങ്കെടുത്തു. നേരത്തെ കാതോലിക്കേറ്റ്‌ സെന്ററില്‍ നിന്നാരംഭിച്ച റാലി ടൗണ്‍ ചുറ്റി കാതോലിക്കേറ്റ്‌ സെന്ററിലെത്തി സമാപിച്ചു.

 

അന്ത്യോക്യന്‍ യാക്കോബായ ഇടവകസംഗമം

 

പിന്നീടു്  വന്‍ പൊലീസ് സന്നാഹത്തോടെ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ ഇടവകസംഗമം നടന്നു. യാക്കോബായ വിഭാഗത്തിന്റെ കുടുംബയൂണിറ്റുകളുടെ റാലിയെത്തുടര്‍ന്ന് ചേര്‍ന്ന ഇടവകസംഗമം അന്ത്യോക്യന്‍ യാക്കോബായ പ്രാദേശിക കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ഉദ്ഘാടനം ചെയ്തു. തനിക്കെതിരെ മാത്രം ഇപ്പോള്‍ മറുവിഭാഗം 104 കേസുകള്‍ കൊടുത്തിട്ടുണ്ടെന്നും കേസുകളുടെ എണ്ണം കൂടിവരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

പാരിഷ്‌ ഹാള്‍ മൈതാനിയില്‍ കൂടിയ യോഗത്തില്‍ അന്ത്യോക്യന്‍യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സുന്നഹദോസ്‌  സെക്രട്ടറി ഡോ. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷനായി.എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മെത്രാന്മാരായ ഡോ. എബ്രഹാം മാര്‍ സേവേറിയോസ്,ഗീവര്‍ഗീസ് മാര്‍ ദിവന്ന്യാസിയോസ്, മാത്യൂസ് മാര്‍ അപ്രേം, കുര്യാക്കോസ് മാര്‍ യൌസേപ്പിയോസ്, ഏലിയാസ് മാര്‍ അത്താനാസിയോസ്, ഡോ. കുര്യാക്കോസ് മാര്‍  ക്ളീമീസ് എന്നിവര്‍ പങ്കെടുത്തു. സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍, പി  സി തോമസ് എം പി, എം ജെ ജേക്കബ് എംഎല്‍എ,ടി എം ജേക്കബ്, വി ജെ പൌലോസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എന്‍ സുഗതന്‍, ഫാ. വര്‍ഗീസ് പനിച്ചിയില്‍, ഫാ. ജോസഫ് മുളവനാന്‍, സി കെ പ്രകാശ്, കെ പി സലിം, ഫാ. ഷാജി വെട്ടിക്കല്‍, ഫാ. തോമസ് പുരയിടം, ഷെവ. എബ്രഹാം ജോസഫ് എന്നിവര്‍ സംസാരിച്ചു. ഫാ. സൈമന്‍ ചെല്ലിക്കാട്ടില്‍ സ്വാഗതവും ഷാജു ഇലഞ്ഞിമറ്റം നന്ദിയും പറഞ്ഞു. 

 © 2008.  Some Rights Reserved. This post is licensed under a Creative Commons Attribution-ShareAlike License.

 കടപ്പാടു്മലയാള വാര്‍ത്താ സേവ | Malayalam News Service (M N S)

 

  മേഖലാ ഓര്‍ത്തഡോക്സ് സഭാകേന്ദ്രത്തിനു് വേണ്ടി,

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.