ഈ ലേഖയില്‍‍ തിരയുക

അര്‍മേനിയന്‍ പാത്രിയര്‍ക്കീസിന്റെ മലങ്കരസന്ദര്‍‍ശനം

 അര്‍മേനിയന്‍ അപ്പോസ്തലിക ഓര്‍ത്തഡോക്സ് സഭയുടെ സുപ്രീം പാത്രിയര്‍ക്കീസ്‌ പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ നെര്‍സിസിയന്‍‍ കാതോലിക്കാ ബാവ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പ്രത്യേക ക്ഷണപ്രകാരം കേരളസര്‍ക്കാര്‍ അതിഥിയായി 2008 നവംബര്‍ 5 മുതല്‍ 8 വരെ  തീയതികളില്‍ മലങ്കര  സഭ സന്ദര്‍ശിച്ചു.

 

നവംബര്‍ 5 ബുധനാഴ്‌ച രാവിലെ 8.30ന്‌ എമിറേറ്റ്‌സ്‌ എയര്‍ലൈന്‍സ്‌ വിമാനത്തില്‍ എത്തിയ പരിശുദ്ധ കരേക്കിന്‍ ബാവയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ മലങ്കര  സഭാ നേതാക്കള്‍ സ്വീകരിച്ചു. മലങ്കര സഭയുടെ നിയുക്ത കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌, കൊച്ചി ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ്‌ മാര്‍ അന്തോണിയോസ്‌, വൈദിക ട്രസ്റ്റി ഡോ. ഫാ. ജോണ്‍ എബ്രഹാം കോനാട്ട്‌, മലങ്കര അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, സിയാല്‍ ഡയറക്‌ടര്‍ സി.വി. ജേക്കബ്‌ തുടങ്ങിയവരും ഭദ്രാസന സെക്രട്ടറിമാരും ആത്മീയ സംഘടനാ പ്രതിനിധികളും വൈദികരും കന്യാസ്‌ത്രീകളും അര്‍മേനിയന്‍ കാതോലിക്കയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. ഇന്ത്യയിലെ അര്‍മേനിയന്‍ അംബാസിഡര്‍ ഡോ. അഷോട്ട് കൊച്ചേറിയന്‍ ഉള്‍പ്പെടെ 13 അംഗ സംഘമാണ്‌ കാതോലിക്കയോടൊപ്പം സന്ദര്‍ശനത്തിന്‌ എത്തിയത്‌.

 

 

മാനവരാശി നേരിടുന്ന വെല്ലുവിളികള്‍ക്ക്‌ പരിഹാരം കാണാന്‍ ശ്രമിക്കും

 

 

മാനവരാശി നേരിടുന്ന വെല്ലുവിളികള്‍ക്ക്‌ പരിഹാരം കാണാന്‍ അര്‍മേനിയന്‍ സഭയും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയും കൂട്ടായി പരിശ്രമിക്കുമെന്ന്‌  പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വച്ചു് പ്രസ്താവിച്ചു.. ലോകസമാധാനത്തിനായി ഇരുസഭകളും യോജിച്ച്‌ പ്രാര്‍ഥിക്കാന്‍ ഈ സന്ദര്‍ശനം ഉപയോഗപ്പെടുത്തും. രാഷ്‌ട്രങ്ങള്‍ തമ്മിലുള്ള സാഹോദര്യവും ഐക്യവും വര്‍ധിപ്പിക്കാനായും പ്രാര്‍ഥിക്കും -അദ്ദേഹം പറഞ്ഞു. 

കൊച്ചി വിമാനത്താവളത്തില്‍നിന്നു നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ പരിശുദ്ധ കരേക്കിന്‍ ബാവയെയും സംഘത്തെയും  കോട്ടയം ദേവലോകം കാതോലിക്കാസന അരമനയിലേക്ക് ആനയിച്ചു. ദേവലോകത്ത്‌ പൗരസ്ത്യ കാതോലിക്കാ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവായെ സന്ദര്‍ശിച്ചു.

 

 

സഭകളുടെ ബന്ധം രാജ്യങ്ങളുടെ സൌഹൃദത്തിന്

.

 

നവംബര്‍ 6 വ്യാഴാഴ്‌ച വൈകീട്ട്‌ 5ന്‌ പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‌ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ കോട്ടയം മാമ്മന്‍ മാപ്പിള ഹാളില്‍ പൗരസ്വീകരണം നല്‍കി . ഓര്‍ത്തഡോക്സ് സഭയും അര്‍മീനിയന്‍ സഭയും തമ്മിലുള്ള ദീര്‍ഘനാളത്തെ സൌഹൃദത്തിന്റെയും സാംസ്കാരിക, സാമൂഹിക സഹകരണത്തിന്റെയും തുടര്‍ച്ചയാണ് അര്‍മീനിയന്‍ കാതോലിക്കായുടെയും പ്രതിനിധികളുടെയും സന്ദര്‍ശനമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച പൗരസ്ത്യ കാതോലിക്കാ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ അഭിപ്രായപ്പെട്ടു. ഇരു സഭകളും തമ്മിലുള്ള ബന്ധം ക്രൈസ്തവ സഭകള്‍ തമ്മിലുള്ള ദൃഢമായ ബന്ധത്തിന്റെ മികച്ച മാതൃകയാണ്. ഭാരതവും അര്‍മീനിയയും തമ്മിലുള്ള ബന്ധം ഊഷ്‌മളമാക്കുന്നതിന്‌ സഭകള്‍ തമ്മിലുള്ള ബന്ധം കാരണമാകും. മനുഷ്യരാശി നേരിടുന്ന പ്രധാന പ്രശ്നങ്ങളായ ദാരിദ്യ്രം, ആഗോള പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവ ഒറ്റക്കെട്ടായി നേരിടണമെന്നും അദ്ദേഹം പറഞ്ഞു.

 

 പൗരസ്വീകരണത്തില്‍ വച്ചു് പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മ ദിദിമോസ്‌ പ്രഥമന്‍ കാതോലിക്ക ബാവ പരിശുദ്ധ കരേക്കിന്‍ രണ്ടാമനു മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് സെന്റ് തോമസ് നല്‍കി ആദരിച്ചു. മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ഏറ്റവും വലിയ ആദരവായ സെന്റ്‌ തോമസ്‌ ബഹുമതി അത്യപൂര്‍വമായാണ്‌ സമ്മാനിക്കുന്നതു്.

 

 

മലങ്കര സഭയുമായി അര്‍മീനിയന്‍ സഭയ്‌ക്കുള്ള ബന്ധം ദൃഢമാക്കാന്‍ തന്റെ സന്ദര്‍ശനം ഇടയാക്കിയിട്ടുണ്ടെന്ന്‌ ബഹുമതി സ്വീകരിച്ചുകൊണ്ടു് സുപ്രീം പാത്രിയര്‍ക്കീസ്‌ കരേക്കിന്‍ രണ്ടാമന്‍ കാതോലിക്ക പറഞ്ഞു. അര്‍മീനിയന്‍ സഭയും മലങ്കര സഭയും തമ്മിലുള്ള സൗഹൃദവും സഹകരണവും ഇരു രാജ്യങ്ങളും നേരിടുന്ന സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയപരവുമായ വെല്ലുവിളികളെ മറികടന്ന് ഒറ്റക്കെട്ടായി നീങ്ങുന്നതിനു് സഹായിക്കുമെന്ന്  പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ പൌരസ്വീകരണത്തിനു മറുപടിയായി പറഞ്ഞു. ഇരു സഭകളും തമ്മിലുള്ള ബന്ധം മറ്റു സഭകള്‍ക്കും മാതൃകയാണ്. വിദ്യാഭ്യാസ രംഗത്തും ആതുര സേവന രംഗത്തും മലങ്കര ഓര്‍ത്തഡോക്സ് സഭ മികച്ച പ്രവര്‍ത്തനങ്ങളാണു് നടത്തുന്നത്. ഇനിയും കേരളത്തില്‍ എത്താന്‍ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

 

 

തോമസ് മാര്‍ അത്തനാസിയോസ് സപ്തതി സ്മാരക എന്‍ഡോവ്മെന്റ് സ്കോളര്‍ഷിപ് കരേക്കിന്‍ രണ്ടാമന്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കി ഉദ്ഘാടനംചെയ്തു. സപ്തതി ആഘോഷിക്കുന്ന തോമസ് മാര്‍ അത്തനാസിയോസിനു കരേക്കിന്‍ രണ്ടാമന്‍ കാതോലിക്കാ ഉപഹാരം നല്‍കി.

 

 

ശ്രേഷ്ഠ നിയുക്ത ബാവാ പൌലോസ് മാര്‍ മിലിത്തിയോസ്, മാര്‍‍ത്തോമ്മാ നവീകരണ സഭയുടെ ഡോ. സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പൊലീത്ത, സീറോ-മലബാര്‍ ക്നാനായ റോമന്‍ കത്തോലിക്കാ ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, സി എസ്ഐ ബിഷപ്  ഡോ. തോമസ് സാമുവല്‍, ചെങ്ങന്നൂര്‍‍ മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്തനാസിയോസ്, എംഎല്‍എമാരായ കെ. സി. ജോസഫ്, ജോസഫ് എം. പുതുശേരി, വി. എന്‍. വാസവന്‍, ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, അല്‍മായ ട്രസ്റ്റി എം. ജി. ജോര്‍ജ് മുത്തൂറ്റ്, വൈദിക ട്രസ്റ്റി ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, ഫാ. എം. പി. ജോര്‍ജ്, യൂഹാനോന്‍ റമ്പാന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

ഇന്ത്യയിലെ അര്‍മീനിയന്‍ അംബാസഡര്‍ ഡോ. അഷോഡ് കൊചറിയാന്‍, ബിഷപ്പുമാര്‍, മറ്റു പ്രതിനിധികള്‍ എന്നിവരും കരേക്കിന്‍ രണ്ടാമന്‍ കാതോലിക്കായ്ക്ക് ഒപ്പമുണ്ടായിരുന്നു.

 

 

തോമസ് മാര്‍ അത്തനാസിയോസിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ നടത്തുന്ന സൊസൈറ്റി ഓഫ് സെന്റ് ബേസില്‍ മാനേജ്മെന്റിന്റെ കീഴിലുള്ള സ്കൂളിലെ വിദ്യാര്‍ഥികള്‍ സാംസ്കാരിക പരിപാടികള്‍ അവതരിപ്പിച്ചു.

. 

പരുമലയില്‍

 

അര്‍മേനിയന്‍ സുപ്രീം കാതോലിക്ക പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍  ബാവയ്ക്കു് പരുമലയിലും മാവേലിക്കരയിലും നവം 7-നു് സ്വീകരണം നല്‍കി. രാവിലെ 7.30നു പരുമലയില്‍ എത്തിച്ചേര്‍‍ന്ന ബാവാ ചെങ്ങന്നൂര്‍‍ മെത്രാപ്പൊലീത്ത തോമസ് മാര്‍ അത്തനാസിയോസിനോടൊപ്പം വി. കുര്‍ബാനയില്‍ പങ്കെടുത്തു. പരുമല വി. ഗീവറുഗീസ് മാര്‍ ഗ്രിഗോറിയോസ്  മെത്രാപ്പൊലീത്തയുടെ കബറിങ്കല്‍ നിന്നു് സ്വീകരിയ്ക്കുന്ന വിശ്വാസത്തിന്റെ വെളിച്ചം തങ്ങളുടെ ചുറ്റുമുള്ളവര്‍ക്കു്  പകരാന്‍ കഴിയണമെന്നു്  വിശ്വാസികള്‍ക്കു്  ആശീര്‍വാദം നല്‍കിക്കൊണ്ടു് ബാവാ ഉദ്ബോധിപ്പിച്ചു. പൗരസ്ത്യ കാതോലിക്കാ പാത്രിയര്‍ക്കീസ്‌ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവായുടെ കരങ്ങള്‍‍ക്കു് കരുത്തുപകരാന്‍‍ വിശ്വാസികളുടെ പ്രാര്‍‍ത്ഥന ആവശ്യമാണെന്നു് പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ ബാവാ ഓര്‍‍മിപ്പിച്ചു. ഗീവറുഗീസ് മാര്‍ ഒസ്താത്തിയോസിനും പൗലോസ് മാര്‍ മിലിത്തിയോസിനും കരേക്കിന്‍ രണ്ടാമന്‍ കാതോലിക്കാ ബാവാ അര്‍മേനിയന്‍ സഭയുടെ ഉപഹാരമായി  കുരിശുമാല അണിയിച്ചു.

 

 

 

രാവിലെ 10ന് പരുമല സെന്റ് ഗ്രിഗോറിയോസ് മിഷന്‍ ആശുപത്രിയുടെ കാന്‍സര്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ശിലാസ്ഥാപനം നടത്തി.

 

മാവേലിക്കരയില്‍ രാവിലെ 11.30ന് എത്തിച്ചേര്‍‍ന്ന കാതോലിക്കായെ പുതിയകാവ് ജംക്ഷനില്‍നിന്നു വാദ്യമേളങ്ങളുടെ അകമ്പടിയോടെ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രലിലേക്ക് ആനയിച്ചു. വികാരി ഫാ. നൈനാന്‍ ഉമ്മന്‍, സഹവികാരി ഫാ. റോയി തങ്കച്ചന്‍, ട്രസ്റ്റി ടി. തമ്പാന്‍, സെക്രട്ടറി ജി. കോശി തുണ്ടുപറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 

 

തുടര്‍ന്ന് കത്തീഡ്രല്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കരേക്കിന്‍ രണ്ടാമന്‍ നിര്‍വഹിച്ചു.  തുടര്‍ന്ന് ഓര്‍ത്തഡോക്സ് മാവേലിക്കര ഭദ്രാസന അരമനയായ തഴക്കര തെയോഭവനിലേക്കു സുപ്രീം കാതോലിക്കായെ ആനയിച്ചു. അരമന അങ്കണത്തില്‍ നടന്ന അനുമോദന സമ്മേളനത്തില്‍ പൌലോസ് മാര്‍ പക്കോമിയോസ് അധ്യക്ഷത വഹിച്ചു.

 

 

സഭകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണം

 

 

നവം 8 ശനിയാഴ്ച പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ കാതോലിക്കായ്‌ക്ക്‌ പഴയ സെമിനാരിയില്‍ വരവേല്‌പ്‌ നല്‍കി.ബോംബേ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബ്ബാനയില്‍ പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ പങ്കെടുത്തു. കുര്‍ബാനയ്ക്ക് ശേഷം ചുങ്കം ഓര്‍ത്തഡോക്‌സ്‌ തിയോളജിക്കല്‍സെമിനാരിയുടെ സംഗീത വിഭാഗമായ സ്‌കൂള്‍ ഓഫ്‌ ലിറ്റര്‍ജിക്കല്‍ മ്യൂസിക്കിന്റെ (ശ്രുതിയുടെ) പുതിയ ഡിജിറ്റല്‍ സ്റ്റുഡിയോയുടെ ഉദ്‌ഘാടനം വൈദീക സെമിനാരിയില്‍ അര്‍മീനിയന്‍ സുപ്രീം കാതോലിക്ക പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ നിര്‍വ്വഹിച്ചു.

 

ആഗോളാടിസ്ഥാനത്തില്‍ ക്രൈസ്‌തവ സഭകള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തണമെന്നും ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്‌ തന്റെ ഭാരത സന്ദര്‍ശനമെന്നും അര്‍മീനിയന്‍ സുപ്രീം കാതോലിക്കാ കരേക്കിന്‍ രണ്ടാമന്‍ ഡിജിറ്റല്‍ സ്റ്റുഡിയോ ഉദ്‌ഘാടനം ചെയ്‌തുകൊണ്ടു് അഭിപ്രായപ്പെട്ടു. 


സെമിനാരി പ്രിന്‍സിപ്പല്‍ ഫാ. ഡോ.കെ.എം. ജോര്‍ജ്‌ ചടങ്ങില്‍ സംസാരിച്ചു. ശ്രുതി ഡയറക്‌ടര്‍ ഫാ. എം.പി.ജോര്‍ജ്‌, ഫാ. ഡോ.ജോണ്‍ പണിക്കര്‍, ഫാ.ഡോ.സാബു കുറിയാക്കോസ്‌, ഫാ.ഡോ.ജോണ്‍ മാത്യൂസ്‌ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

 

 

സഭയ്ക്കു് നേരെ നടക്കുന്ന പീഡനങ്ങള്‍ ഗൗരവത്തോടെ കാണുന്നു

 

ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ 12ന്‌ കോലഞ്ചേരിയില്‍ എത്തിയ ബാവയെ വൈദികരും വിശ്വാസികളും ചേര്‍ന്ന്‌ സ്വീകരിച്ചു. ക്രിസ്‌തീയ വിശ്വാസികള്‍ക്കു നേരെ നടക്കുന്ന പീഡനങ്ങള്‍ സഭ ഗൗരവത്തോടെ കാണുന്നുവെന്ന്‌ പരിശുദ്ധ കരേക്കിന്‍ രണ്ടാമന്‍ അര്‍മേനിയന്‍ കാതോലിക്കോസ്‌ പാത്രിയര്‍ക്കീസ്‌ ബാവ വ്യക്തമാക്കി. കോലഞ്ചേരി എം.ഒ.എസ്‌.സി. മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നല്‍കിയ സ്വീകരണത്തിന്‌ അര്‍മേനിയന്‍ ബാവ നന്ദിപറഞ്ഞു. സഭയെ പീഡിപ്പിക്കുന്ന സംഭവങ്ങള്‍ തികച്ചും ഖേദകരമാണ്‌. ഇത്തരം പീഡനങ്ങളെ ആത്മവിശ്വാസത്തോടെയും പ്രാര്‍ഥനകൊണ്ടും നേരിടണമെന്നും ബാവ ആഹ്വാനം ചെയ്‌തു. ആദിമ നൂറ്റാണ്ടുമുതല്‍ പീഡനങ്ങള്‍ക്കുമുന്നില്‍ അടിപതറാതെനിന്ന ചരിത്രമാണു് ക്രിസ്‌തീയസഭയ്ക്കുള്ളതെന്നും പീഡനങ്ങള്‍ സഭയുടെ വളര്‍‍ച്ചയ്ക്കു് ആധാരമാകുമെന്നും ബാവപറഞ്ഞു.

ബോംബെ ഭദ്രാസന മെത്രാപ്പോലീത്ത ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ആശുപത്രി സ്ഥാപക പിതാക്കന്മാരായ കാലംചെയ്‌ത ഫിലിപ്പോസ്‌ മാര്‍ തെയോഫിലോസ്‌, പൗലോസ്‌ മാര്‍ ഗ്രിഗോറിയോസ്‌ എന്നിവരുടെ ചിത്രങ്ങള്‍ ബാവ ആശുപത്രി ചാപ്പലില്‍ അനാച്ഛാദനം ചെയ്‌തു. തുടര്‍ന്ന്‌ നെഫ്രോളജി, യൂറോളജി വാര്‍ഡുകളും ഉദ്‌ഘാടനം നടത്തി.

 


ചടങ്ങില്‍ അര്‍മേനിയന്‍ മെത്രാപ്പോലീത്തമാരായ അര്‍ഷാക്ക്‌ സാമുവേല്‍ ഖച്ചാട്ടിയാന്‍, അര്‍മാഷ്‌ നല്‍വന്‍ബിയാന്‍ അനുഷമാന്‍ സാംകോച്ചിന്‍, ഇന്ത്യയിലെ അര്‍മേനിയന്‍ അംബാസിഡര്‍ ഡോ: അഷോര്‍ട്ട്‌ കൊച്ചെറിയാന്‍, ആസ്‌പത്രി ഭാരവാഹികളായ സി.വി. ജേക്കബ്‌, ഫാ. ജോണി ജോര്‍ജ്‌, ഫാ. ജോണ്‍ കുര്യാക്കോസ്‌, ഫാ. അബ്രഹാം പൂവത്തുംവീട്ടല്‍, ഡോ. സി. രാധാകൃഷ്‌ണന്‍, ഡോ: സോജന്‍ ഐപ്പ്‌, പ്രൊഫ. എം.പി. മത്തായി, ഡോ: കേശവന്‍ എന്നിവര്‍ പ്രസംഗിച്ചു.

 

 

അര്‍മേനിയന്‍ കാതോലിക്കാ ബാവായുടെ മടക്കം

 

 

നാലു ദിവസത്തെ കേരള സന്ദര്‍ശനം കഴിഞ്ഞു് നവംബര്‍ 8-ആം തീയതി വൈകുന്നേരം പരിശുദ്ധ കരേക്കിന് രണ്ടാമന്‍ ബാവാ നെടുമ്പാശ്ശേരിയില്‍ നിന്നു് കിങ്‌ഫിഷര്‍ എയര്‍ലൈന്‍സ്‌ വിമാനത്തില്‍ ചെന്നൈയിലേയ്ക്കു് പോയി. രണ്ടു ദിവസം ചെന്നൈയിലും തുടര്‍ന്നു് ഒരാഴ്‌ച കൊല്‍ക്കത്തയിലും അര്‍മേനിയന്‍ സമൂഹത്തിന്റെ 300-ആം വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്ത ശേഷമാണു് അദ്ദേഹം അര്‍‍മീനിയലേക്കു് മടങ്ങിയതു്.


 

പ്രതികരണശേഷിയില്ലാത്തവരല്ല മലങ്കര സഭാ വിശ്വാസികള്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സഭാ വിശ്വാസികള്‍ മിതവാദികളും സമാധാനപ്രിയരുമായതിനാല്‍ എന്തുമാകാമെന്ന ധാരണ തെറ്റാണെന്നും കയ്യൂക്കുകൊണ്ടു സഭയുടെ സ്വത്തുക്കള്‍ കയ്യേറാനുള്ള ശ്രമങ്ങള്‍ സഹിക്കാനാവില്ലെന്നും ശ്രേഷ്ഠ നിയുക്ത ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് നവംബര്‍ 13-നു് പ്രസ്താവിച്ചു. മലങ്കര സഭാ ഭരണഘടനയനുസരിച്ചും സുപ്രീംകോടതി വിധി അനുസരിച്ചുമുള്ള ഏത്‌ സമാധാന ശ്രമങ്ങള്‍ക്കും സഭ ഒരുക്കമാണെന്നും നിയുക്‌ത ബാവ പറഞ്ഞു.

കോടതിവിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നാണു് സഭയുടെ നിലപാട്. ആലുവ തൃക്കുന്നത്തു സെമിനാരി കൈയേറുമെന്ന വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാധികാരിയുടെ പ്രഖ്യാപനം നീതിയുടെ ലംഘനവും അതിരുകടന്ന പ്രഖ്യാപനവുമാണു്. തൃക്കുന്നത്തു സെമിനാരിയില്‍നിന്ന്‌ തങ്ങള്‍ പിന്മാറണമെന്ന്‌ ഏതെങ്കിലും കോടതിവിധിയുണ്ടെങ്കില്‍ അതനുസരിക്കാന്‍ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭ തയ്യാറാണ്‌.


കപട ആധ്യാത്മികതയെ പരാജയപ്പെടുത്തണം

 

ഒരു ആത്മീയ മേലധികാരിയില്‍നിന്ന്‌ വരാന്‍ പാടില്ലാത്ത വാക്കുകളാണ്‌ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാധികാരിയില്‍നിന്ന്‌ ഉണ്ടായത്‌.പ്രശ്‌നങ്ങളുണ്ടാക്കാനാണ്‌ അവര്‍ ശ്രമിക്കുന്നത്‌.സെമിനാരി കൈയടക്കുമെന്നും അവിടെയുള്ളവരെ അടിച്ചുപുറത്താക്കുമെന്നുമാണ്‌ അവര്‍ പറയുന്നത്‌. സര്‍ക്കാരില്‍ ശക്തമായ സ്വാധീനമുള്ളവരുടെ പിന്തുണയില്ലാതെ ഈ മുഷ്‌ക്‌ നടക്കില്ല.

 

കുറ്റവാസനയുള്ള യുവാക്കളെ ഉപയോഗിച്ച് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ സ്വത്തുക്കള്‍ കയ്യേറാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. ഇത്തരം നീക്കങ്ങള്‍ ഇനിയും സഹിക്കാനാവില്ല. മലങ്കര സഭയെ വഞ്ചിച്ചു് അന്ത്യോഖ്യാ പാത്രിയര്‍ക്കീസില്‍നിന്നു മെത്രാന്‍ സ്‌ഥാനം കൈക്കലാക്കുകയും അക്രമമാര്‍ഗത്തിലൂടെ ആരാധനാലയങ്ങള്‍ പിടിച്ചെടുക്കുകയും തീവ്രവാദ സംഘടനയ്‌ക്ക് ഒത്താശ ചെയ്യുകയും ചെയ്യുന്ന കപട ആധ്യാത്മികതയെ പരാജയപ്പെടുത്തണമെന്നാണ്‌ മലങ്കര ഓര്‍ത്തഡോക്‌സ് സഭ ആവശ്യപ്പെടുന്നത്‌. മലങ്കര ഓര്‍ത്തഡോക്സ് സഭയെ വിദേശസഭയുടെ കീഴിലാക്കാനോ സഭയുടെ സ്വത്തുക്കള്‍ കൈക്കലാക്കാനോ അനുവദിക്കില്ല.

 

മലങ്കര സഭയ്‌ക്കു നീതി ഉറപ്പുവരുത്തുക

 

മലങ്കര സഭയ്‌ക്കു നീതി ഉറപ്പുവരുത്താന്‍ സര്‍ക്കാരിന്‌ ബാധ്യതയുണ്ട്‌. എന്നാല്‍ നിഷ്‌പക്ഷമായ സമീപനം പലപ്പോഴും സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്ന്‌ നിയുക്‌ത ബാവ ആരോപിച്ചു.

അടുത്തകാലത്തായി സര്‍ക്കാര്‍ കാര്യങ്ങള്‍ പഠിച്ചു നീതിപൂര്‍വമായി പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്. കോതമംഗലം മര്‍ത്തമറിയം ചെറിയപള്ളിയില്‍ ആരാധന നടത്താന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തിത്തന്നത് ഇതിന് ഉദാഹരണമാണ്. എന്നാല്‍, തൃക്കുന്നത്തു സെമിനാരിയുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ നയം സ്വാഗതാര്‍ഹമല്ല.

 

വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കയ്യേറ്റശ്രമങ്ങള്‍ക്ക്‌ പിന്തുണ നല്‌കുന്ന ചില മന്ത്രിമാരും ഉദ്യോഗസ്ഥരും സര്‍ക്കാരിലുണ്ട്‌. ഒരു മന്ത്രിയുടെ സ്വാധീനംമൂലമാണ് പിറവം പള്ളിയില്‍ അനിഷ്ടസംഭവങ്ങള്‍ ഉണ്ടായത്. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതോടെ നീക്കങ്ങള്‍ കുറഞ്ഞിട്ടുണ്ട്. ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കെതിരെ മന്ത്രിമാരില്‍ ആരാണ്‌ പ്രവര്‍ത്തിക്കുന്നതെന്ന ചോദ്യത്തിനു് എറണാകുളംജില്ലയില്‍ മന്ത്രി എസ്‌.ശര്‍മ്മയുടെ നേതൃത്വത്തില്‍ നീക്കം നടത്തിയെന്നു് നിയുക്ത ബാവ പത്രസമ്മേളനത്തില്‍ മറുപടി പറഞ്ഞു.

 

രാഷ്ട്രീയ നിലപാടു്

 

നിര്‍ണായക സ്വാധീനമുണ്ടെന്നു പറയുന്ന സ്ഥലങ്ങളില്‍പോലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്ക് അവരുടെ സഭാവിശ്വാസികളായ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കഴിഞ്ഞില്ല എന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി.

 

 മലങ്കര സഭ ഒരു രാഷ്‌ട്രീയ പാര്‍ട്ടിക്കും അനുകൂലവും പ്രതികൂലവുമല്ല. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി വോട്ടുചെയ്യണമെന്ന് ഓര്‍ത്തഡോക്സ് സഭാ നേതൃത്വം വിശ്വാസികളോട് ആഹ്വാനം ചെയ്യില്ല. എന്നാല്‍, സഭയ്ക്കു നീതി നിഷേധിച്ചാല്‍ വിശ്വാസികളുടെ പ്രതിഷേധം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

കോട്ടയം  മഹാസമ്മേളനം സര്‍ക്കാരിനെതിരായുള്ള വികാരപ്രകടനമല്ല, സഭയ്ക്ക് അര്‍ഹമായ നീതി നിഷേധിക്കുന്നത് അധികനാള്‍ സഹിക്കാനാവില്ലെന്ന ഓര്‍മപ്പെടുത്തലാണ്. മലങ്കര സഭാധ്യക്ഷന്‍ വിളിച്ചാല്‍ ഏതുസ്ഥലത്തും നേരത്തും സഭാവിശ്വാസികള്‍ എത്തുമെന്നും അവര്‍ പ്രതികരണശേഷിയുള്ളവരാണെന്നും അറിയിക്കാനാണ്‌ 16-ആം തീയതി റാലിയും സമ്മേളനവും.

 

കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാര്‍ നിറവേറ്റിയിട്ടില്ലെന്നും കോടതിപറയുന്നത്‌ നടത്തിത്തരണമെന്നും ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തോമസ്‌ മാര്‍ അത്തനാസിയോസ്‌ പറഞ്ഞു.  സഭാ സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ്, വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, മാനേജിങ് കമ്മിറ്റി അംഗം എ. കെ. ജോസഫ് എന്നിവര്‍ പങ്കെടുത്തു.

തൃക്കുന്നത്ത്‌ പള്ളിയുടെ വാതില്‍ പൊളിഞ്ഞ നിലയില്‍ കാണപ്പെട്ട സംഭവം

ആലുവ: സഭാതര്‍ക്കത്തിന്റെ പേരില്‍ പൂട്ടിക്കിടക്കുന്ന ആലുവ തൃക്കുന്നത്ത്‌ പള്ളിയുടെ പ്രധാന വാതില്‍ നവം9 ഞായറാഴ്‌ച പൊളിഞ്ഞ നിലയില്‍ കാണപ്പെട്ടതു് മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയും വിമത അന്ത്യോക്യന്‍ യാക്കോബായ സുറിയാനിക്രിസ്ത്യാനി സഭയും തമ്മില്‍ പുതിയ വിവാദത്തിനു കാരണമായി.
പള്ളിക്കു സമീപമുള്ളതും മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ കൈവശത്തിലുള്ളതുമായ സെമിനാരിയില്‍ താമസിക്കുന്നവര്‍ പള്ളിയുടെ വാതില്‍ തകര്‍ത്തതാണെന്നാണ്‌ വിമത യാക്കോബായ വിഭാഗം പോലീസിനു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്‌. എന്നാല്‍, പള്ളിയുടെ താക്കോല്‍ കൈയിലുള്ളപ്പോള്‍ വാതില്‍ പൊളിച്ച്‌ അകത്തുകടക്കേണ്ട ആവശ്യമില്ലെന്നു് ഓര്‍ത്തഡോക്‌സ്‌ സഭയുടെ വിശ്വാസികള്‍ പറയുന്നു.
സെമിനാരി കൈവശത്തില്‍ വച്ചിരിയ്ക്കുന്ന മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭക്കാരെ അവിടെനിന്നു് പുറത്താക്കണമെന്നു് വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനി സഭാവിഭാഗം നിരന്തരമായി ആവശ്യപ്പെട്ടുകൊണ്ടിരിയ്ക്കുകയായിരുന്നു. പുതിയ ആരോപണവും അതുമായിബന്ധപ്പെട്ട സമ്മര്‍ദതന്ത്രത്തിന്റെ ഭാഗമാണെന്നു് കരുതപ്പെടുന്നു. ആലുവ തൃക്കുന്നത്ത്‌ പള്ളിയുടെവളപ്പില്‍ തന്നെയുള്ള ആലുവ തൃക്കുന്നത്ത്‌ സെമിനാരി പതിറ്റാണ്ടുകളായി മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ അങ്കമാലി ഭദ്രാസനആസ്ഥാനമാണു്.

സുപ്രീംകോടതി അംഗീകരിച്ച മലങ്കരസഭാഭരണഘടനയനുസരിച്ച്‌ ഭരിക്കപ്പെടേണ്ട ഓര്‍ത്തഡോക്‌സ്‌ സഭവക പള്ളികള്‍ കൈയേറാനുള്ള ശ്രമത്തിന്റെ ഭാഗമായി ആലുവ തൃക്കുന്നത്ത്‌ സെമിനാരി പള്ളിവാതില്‍ തകര്‍ത്ത സംഭവത്തെ കാണണമെന്നും അക്രമികളെ ശിക്ഷിക്കണമെന്നും മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ ശ്രേഷു നിയുക്തകാതോലിക്കയും അങ്കമാലി മെത്രാപ്പോലീത്തയുമായ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത ആവശ്യപ്പെട്ടു.

പഴയ അങ്കമാലിമേലദ്ധ്യക്ഷന്മാരുടെ ഓര്‍മ്മപ്പെരുന്നാളിനോടനുബന്ധിച്ച്‌ ജനവരി 26ന്‌ മുമ്പ്‌ സെമിനാരിയില്‍ ധൂപപ്രാര്‍ത്ഥന നടത്തുമെന്ന്‌ വിമത യാക്കോബായ വിഭാഗം പ്രാദേശിക കാതോലിക്ക ശ്രേഷു ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കോതമംഗലത്ത്‌ പ്രഖ്യാപിച്ചിരുന്നു. ഇതോടെ മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയും വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനി സഭയും തമ്മില്‍ പ്രസ്‌താവനായുദ്ധം നടന്നുവരികയാണ്‌.
മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പഴയ അങ്കമാലിമേലദ്ധ്യക്ഷന്മാരുടെ ഓര്‍മ്മപ്പെരുന്നാള്‍ നടക്കുന്ന ജനവരിയില്‍ തൃക്കുന്നത്ത്‌ സെമിനാരിയിലും പള്ളിയിലും വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനി സഭാവിഭാഗം സംഘര്‍ഷമുണ്ടാക്കുന്നതു് പതിവാണ്‌. എന്നാല്‍ ഇത്തവണ, പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളാക്കാന്‍ പള്ളിയുടെ വാതില്‍ തകര്‍ത്ത്‌ സംഘര്‍ഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമം നടത്തുന്നതാണെന്നു് ആരോപണമുയര്‍ന്നിട്ടുണ്ട്‌. എന്നാല്‍, പള്ളിയുടെ വാതിലിന്റെ ഒരുഭാഗം ദ്രവിച്ച്‌ അടര്‍ന്നുവീണതാവാമെന്നു് കരുതുന്നവരുണ്ടു്.
എന്നാല്‍, ഈയിടെ കോതമംഗലത്തും പിറവത്തും ഉണ്ടായ പ്രശ്‌നങ്ങള്‍ ആലുവയിലേക്കും വ്യാപിപ്പിക്കാനാണ്‌ ഓര്‍ത്തഡോക്‌സ്‌ സഭയുടെ ശ്രമം എന്ന രീതിയിലാണു് വിമത യാക്കോബായ വിഭാഗം ആരോപണം നടത്തുന്നതു്. കുറച്ചു ദിവസങ്ങളായി സെമിനാരിയില്‍ ക്രിമിനലുകളെ കൊണ്ടുവന്ന്‌ താമസിപ്പിച്ചിരിക്കുന്നതായും യാക്കോബായ വിഭാഗം പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു പള്ളിയുടെ വാതില്‍ നവം9 ഞായറാഴ്‌ച പൊളിഞ്ഞ നിലയില്‍ കാണപ്പെട്ട സംഭവം മുതലാക്കി സെമിനാരി പോലീസ് കസ്റ്റഡിയില്‍ വരുത്തുവാനാണു് യാക്കോബായ സുറിയാനിക്രിസ്ത്യാനി സഭ ശ്രമിയ്ക്കുന്നതു്.
ആലുവ സി.ഐ. അബ്ദുള്‍ സലാമിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം ഗൗരവമായി കാണുമെന്ന്‌ സി.ഐ. പറഞ്ഞു.

മലങ്കര സഭയുടെ മഹാസമ്മേളനം; ലക്ഷംപേരുടെ റാലിക്ക്‌ ഒരുക്കമായി

കോട്ടയം: സഭാക്കേസിലെ സുപ്രീം കോടതി വിധി നടപ്പാക്കുക, നീതിനിഷേധം അവസാനിപ്പിക്കുക, പള്ളികയ്യേറ്റങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു് മലങ്കര ഓര്‍ത്തഡോക്സ് സഭ 16നു ബസേലിയസ് കോളജ് മൈതാനത്തു മഹാസമ്മേളനവും റാലിയും നടത്തും. മലങ്കര സഭയുടെ ശക്തിയും നീതിനിഷേധത്തില്‍ സഭാംഗങ്ങള്‍ക്കുള്ള പ്രതിഷേധവും വിളിച്ചറിയിക്കുന്ന റാലിയിലും മഹാസമ്മേളനത്തിലും ഒരു ലക്ഷത്തോളം വിശ്വാസികള്‍ പങ്കെടുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

നവം13 വ്യാഴാഴ്‌ച വൈകിട്ടു് 6 മണിക്ക്‌ സമ്മേളനവേദിയായ ബസേലിയസ് കോളജ് മൈതാനത്തു് നിയുക്ത പൗരസ്ത്യ കാതോലിക്കാ ശ്രേഷ്ഠ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത പതാകയുയര്‍ത്തി. പുതുപ്പള്ളി സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ് പള്ളിയില്‍നിന്ന്‌ അനേകം വാഹനങ്ങളുടെ അകമ്പടിയോടെ എത്തിച്ച കൊടിമരഘോഷയാത്രയും കോട്ടയം പഴയ സെമിനാരിയില്‍നിന്നു പതാകയുമായി വന്ന ഘോഷയാത്രയും കലക്‌ടറേറ്റില്‍ സംഗമിച്ചശേഷമാണു സമ്മേളന നഗരിയിലെത്തിയത്‌.

കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തിലാണു കൊടിമരം കൊണ്ടുവന്നത്‌. കൊടിമരഘോഷയാത്ര പുതുപ്പള്ളി പള്ളിയില്‍ തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു. കോട്ടയം സെന്‍ട്രല്‍ ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ കോട്ടയം പഴയ സെമിനാരിയില്‍നിന്നു നടത്തിയ പതാക ഘോഷയാത്ര മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു. പതാക ഘോഷയാത്ര വൈദിക ട്രസ്‌റ്റി ഫാ. ഡോ. ഏബ്രഹാം കോനാട്ടും കൊടിമര ഘോഷയാത്ര സഭാ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫും നയിച്ചു. നൂറുകണക്കിന്‌ വിശ്വാസികളുടെ അകമ്പടിയോടെയാണ്‌ പതാകയും കൊടിമരവും സമ്മേളനനഗരിയിലെത്തിച്ചത്‌.

ഒരുക്കങ്ങള്‍

നാഗമ്പടം നഗരസഭാ മൈതാനത്തുനിന്നു് 16-ആം തീയതി 3 മണിയ്ക്കു് വിശ്വാസസംരക്ഷണറാലി തുടങ്ങും. അങ്കമാലി, ചെങ്ങന്നൂര്‍, ഇടുക്കി, കണ്ടനാട്‌ ഈസ്റ്റ്‌, കണ്ടനാട്‌ വെസ്റ്റ്‌, കൊച്ചി, കൊല്ലം, കോട്ടയം, കോട്ടയം സെന്‍ട്രല്‍, കുന്നംകുളം, മലബാര്‍, മാവേലിക്കര, നിരണം, സുല്‍ത്താന്‍ബത്തേരി, തുമ്പമണ്‍, തിരുവനന്തപുരം, തൃശ്ശൂര്‍ എന്നിങ്ങനെയാണ്‌ റാലിയില്‍ വിശ്വാസികള്‍ അണിനിരക്കേണ്ടത്‌. ഓരോ പള്ളിയുടെയും ബാനറിന്‌ പിന്നില്‍ വികാരി, ട്രസ്റ്റി, സെക്രട്ടറി എന്നിവര്‍ സഭാ പതാകയേന്തി റാലിക്ക്‌ നേതൃത്വംനല്‍കും. റാലി, കുര്യന്‍ ഉതുപ്പ്‌ റോഡ്‌, ശാസ്‌ത്രിറോഡ്‌, ലോഗോസ്‌ കവല, കെ.കെ.റോഡ്‌വഴി ബസേലിയോസ്‌ കോളേജ്‌ മൈതാനത്ത്‌ എത്തിച്ചേരും തുടര്‍ന്നുനടക്കുന്ന സമ്മേളനത്തില്‍ ഇന്ത്യയിലെ എല്ലാ ഭദ്രാസനങ്ങളില്‍ നിന്നുമുള്ള മെത്രാപ്പോലീത്തമാരും പങ്കെടുക്കും. സഭാ സമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനായി വിവിധ സ്ഥലങ്ങളിലായി 30 വീഡിയോ ക്യാമറകള്‍ സ്ഥാപിക്കും. സഭാവിശ്വാസികളല്ലാത്തവര്‍ റാലിയില്‍ നുഴഞ്ഞുകയറുന്നത്‌ ഒഴിവാക്കാനാണിതെന്നും സഭാനേതൃത്വം അറിയിച്ചു.

സമ്മേളന നിര്‍ദ്ദേശങ്ങളും പാര്‍ക്കിങ്‌ ക്രമീകരണവും

റാലിയില്‍ പങ്കെടുക്കാന്‍ 16-ആം തീയതി 2.30-ന്‌ സഭാവിശ്വാസികള്‍ നാഗമ്പടത്തെത്തണം. വടക്കുനിന്ന്‌ വരുന്ന വാഹനങ്ങള്‍ നാഗമ്പടം പാലത്തിനുസമീപം ആളിറക്കി ഗുഡ്‌ഷെഡ്‌റോഡ്‌, എസ്‌.എച്ച്‌.മൗണ്ട്‌, സി.ബി.എസ്‌.ഇ. സ്‌കൂള്‍ വളപ്പ്‌ എന്നിവിടങ്ങളില്‍ പാര്‍ക്ക്‌ ചെയ്യണം. തുമ്പമണ്‍ മെത്രാസനത്തില്‍നിന്നു വരുന്ന വാഹനങ്ങള്‍ പുല്ലാട്‌, വെണ്ണിക്കുളം, മല്ലപ്പള്ളി, കറുകച്ചാല്‍, പുതുപ്പള്ളിവഴി കോട്ടയം നാഗമ്പടത്ത്‌ ആളിറക്കിയതിനുശേഷം ദേവലോകം വളപ്പ്‌, ബസേലിയോസ്‌ പബ്ലിക്‌ സ്‌കൂള്‍, കൊല്ലാട്‌ റോഡ്‌ എന്നിവിടങ്ങളിലും, ഇടുക്കി മെത്രാസനത്തില്‍നിന്നുവരുന്ന വാഹനങ്ങള്‍ നാഗമ്പടത്ത്‌ ആളിറക്കിയതിനുശേഷം കെ.കെ.റോഡിലും, കൊല്ലാട്‌ റോഡിലും പാര്‍ക്ക്‌ ചെയ്യണം. കൊല്ലം മെത്രാസനത്തില്‍നിന്നു വരുന്ന വാഹനങ്ങള്‍ അടൂര്‍, ആനന്ദപ്പള്ളി, കൈപ്പട്ടൂര്‍, ഓമല്ലൂര്‍, ഇലന്തൂര്‍, കോഴഞ്ചേരി, പുല്ലാട്‌, വെണ്ണിക്കുളം, കറുകച്ചാല്‍, പുതുപ്പള്ളിവഴി നാഗമ്പടത്ത്‌ ആളിറക്കിയശേഷം കോടിമതയില്‍ പാര്‍ക്ക്‌ചെയ്യണം. ചെങ്ങന്നൂര്‍ മെത്രാസനത്തില്‍നിന്നുള്ള വാഹനങ്ങള്‍ കല്ലിശ്ശേരി, ഓതറ, ഇരവിപേരൂര്‍, മല്ലപ്പള്ളി, കറുകച്ചാല്‍, പുതുപ്പള്ളിവഴി നാഗമ്പടത്ത്‌ ആളിറക്കിയതിനുശേഷം കോടിമതയില്‍ പാര്‍ക്ക്‌ ചെയ്യണം. തിരുവന്തപുരം, നിരണം, മാവേലിക്കര മെത്രാസനങ്ങളില്‍നിന്നുള്ള വാഹനങ്ങള്‍ തിരുവല്ലയില്‍ എത്തി എം.സി. റോഡ്‌വഴി നാഗമ്പടത്തെത്തിി ആളിറക്കിയതിനുശേഷം കോടിമതയില്‍ പാര്‍ക്ക്‌ ചെയ്യണം.

സമ്മേളനത്തോടനുബന്ധിച്ചുള്ള വിശ്വാസ സംരക്ഷണറാലി നാഗമ്പടം മൈതാനിയില്‍നിന്നാരംഭിച്ച്‌ ബസേലിയോസ്‌ കോളജ്‌ ഗ്രൗണ്ടില്‍ സമാപിക്കും. പൊതുസമ്മേളനം പൗരസ്ത്യ കാതോലിക്കോസും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ ഉദ്‌ഘാടനം ചെയ്യും. നിയുക്‌ത പൗരസ്ത്യ കാതോലിക്ക പൗലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലീത്ത അധ്യക്ഷതവഹിക്കും. ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലീത്ത പ്രതിജ്‌ഞ ചൊല്ലിക്കൊടുക്കും.തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത, ഡോ. തോമസ്‌ മാര്‍ അത്താനാസിയോസ്‌ മെത്രാപ്പോലീത്ത, ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, എന്നിവര്‍ പ്രസംഗിക്കും. അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌ സ്വാഗതവും അത്മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ്‌ നന്ദിയും പറയും.

സര്‍ക്കാര്‍ ഒത്താശയോടെ കോടതിവിധികള്‍ അട്ടിമറിയ്ക്കപ്പെടുന്നു: പരിശുദ്ധ പിതാവു്

ഓര്‍ത്തഡോക്‌സ്‌ സഭയെ നിരന്തരം അവഗണിയ്ക്കുന്ന പ്രവണത അവസാനിപ്പിയ്ക്കേണ്ടത്‌ ആവശ്യമാണു്

കോട്ടയം: രാഷ്ട്രീയ സ്വാധീനവും സര്‍ക്കാര്‍ ഒത്താശയും ഉപയോഗപ്പെടുത്തി കോടതിവിധികളെ അട്ടിമറിക്കുകയാണെന്ന് പൗരസ്ത്യ കാതോലിക്കോസും മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനുമായ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ പള്ളികള്‍ക്കയച്ച കല്‍പനയില്‍ കുറ്റപ്പെടുത്തി. ലോകമെങ്ങുമുള്ള പുരാതന ഓര്‍ത്തഡോക്സ് സഭകളുടെ ഏഴു് സുപ്രീം പാത്രിയര്‍ക്കീസുമാരിലൊരാളാണു് പൗരസ്ത്യ കാതോലിക്കോസ്.


സഭ രാഷ്ട്രീയ-ഭരണ തലത്തില്‍ നേരിടുന്ന ആക്ഷേപവും നിന്ദയും ഗൌരവമായി കണക്കിലെടുക്കണം. ഭാരത ക്രൈസ്തവ സഭകളില്‍ നൂറു ശതമാനം തദ്ദേശീയം എന്ന് അവകാശപ്പെടാവുന്ന മലങ്കര ഓര്‍ത്തഡോക്സ് സഭയെ നിരന്തരം അവഗണിക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും പരിശുദ്ധ ബാവ ആവശ്യപ്പെട്ടു.


മലങ്കര ഓര്‍ത്തഡോക്‌സ്‌ സഭയുടെ പള്ളികളും സ്ഥാപനങ്ങളും ക്രൈസ്തവമല്ലാത്ത, അക്രമത്തിന്റെ ശൈലിയിലൂടെ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയും വൈദികരെയും വിശ്വാസികളെയും കയ്യേറ്റം ചെയ്യുകയും ചെയ്യുന്ന പ്രവണത വര്‍ധിച്ചുവരുന്നു. ആലുവ തൃക്കുന്നത്ത്‌ സെമിനാരി ഉടന്‍ കൈയേറുമെന്ന്‌ വിമത യാക്കോബായ വിഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്‌. ചെറുപ്പക്കാരുടെ സംഘടന രൂപവത്‌കരിച്ച്‌ കൈയേറ്റം നടത്തുകയാണ്‌ ലക്ഷ്യം. രാഷ്‌ട്രീയ സ്വാധീനവും സര്‍ക്കാര്‍ ഒത്താശയും ഉപയോഗപ്പെടുത്തി കോടതി വിധികളെ അട്ടിമറിക്കുന്നു. വൈദികരെയും വിശ്വാസികളെയും മര്‍ദ്ദിച്ച്‌ ഓര്‍ത്തഡോക്‌സ്‌ ഇടവകകളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്‌.


സഭയുടെ ഇത്തരത്തിലുള്ള പ്രതിസന്ധികളില്‍ അച്ചടക്കത്തോടെയും കക്ഷിരാഷ്ട്രീയത്തിന് അതീതമായും ഒരുമിച്ച്‌ പ്രവര്‍ത്തിക്കണമെന്ന് കല്‍പനയില്‍ പരിശുദ്ധ ബാവ സഭാംഗങ്ങളെ ആഹ്വാനംചെയ്തു. വിശ്വാസികളുടെ പിന്‍ബലമില്ലാത്ത സമൂഹമായി സഭയെ തുച്ഛീകരിക്കാന്‍ ആരെയും അനുവദിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓര്‍ത്തഡോക്‌സ്‌ സഭയെ നിരന്തരം അവഗണിക്കുന്ന പ്രവണത അവസാനിപ്പിക്കേണ്ടത്‌ ആവശ്യമാണു്. പള്ളികൈയേറ്റങ്ങള്‍ അവസാനിപ്പിക്കണമെന്നും കോടതിവിധി നടപ്പാക്കണമെന്നും ആവശ്യപ്പെട്ട്‌ 16-ആം തീയതി കോട്ടയത്ത്‌ നടക്കുന്ന സഭാ സമ്മേളനത്തില്‍ പരമാവധി വിശ്വാസികള്‍ പങ്കെടുക്കണമെന്ന് പരിശുദ്ധ ബാവയുടെ കല്‌പനയില്‍ പറയുന്നു.

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.