ഈ ലേഖയില്‍‍ തിരയുക

മലങ്കര വര്‍ഗീസ്‌ വധം: സി.ബി.ഐ അന്വേഷണം എത്രയും വേഗം പൂര്‍‍ത്തിയാക്കണമെന്നു് പരിശുദ്ധ ബാവ

പെരുമ്പാവൂര്‍: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗമായിരുന്ന ടി.എം വര്‍ഗീസിന്റെ വധം സംബന്ധിച്ച അന്വേഷണം സി.ബി.ഐ. എത്രയും വേഗം പൂര്‍‍ത്തിയാക്കി പ്രതികളെ കോടതി മുമ്പാകെ എത്തിയ്ക്കണമെന്നു് മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ മഹാപ്രധാനആചാര്യനും പൗരസ്ത്യ കതോലിക്കോസുമായ മോറാന്‍ മോര്‍ ബസേലിയോസ്‌ മാര്‍ത്തോമ ദിദിമോസ്‌ പ്രഥമന്‍ ബാവ ജനുവരി 11നു് ആവശ്യപ്പെട്ടു. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭാ മാനേജിംഗ്‌ കമ്മിറ്റി അംഗമായിരുന്ന ടി.എം വര്‍ഗീസിനെ നടുറോഡില്‍ വെട്ടിനുറുക്കിയതിനു് പിന്നില്‍ ആരാണെന്നു് എല്ലാവര്‍ക്കുമറിയാം. മലങ്കര സഭയുടെ വടക്കന്‍ ഭദ്രാസനങ്ങളുടെ ആഭിമുഖ്യത്തില്‍ മലങ്കര വര്‍ഗീസിന്റെ അനുസ്മരണസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ പിതാവു്.

മലങ്കര വര്‍ഗീസ്‌ വധവുമായി ബന്ധപ്പെട്ട പ്രതികളെ ആള്‍ബലവും സ്വാധീനവും ഉപയോഗിച്ച്‌ എക്കാലവും രക്ഷപ്പെടുത്താനാവില്ലെന്ന്‌ യോഗത്തില്‍ പ്രസംഗിച്ച സഭാനേതാക്കള്‍ പ്രസ്താവിച്ചു. നിയുക്ത കാതോലിക്ക പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലിത്ത, കണ്ടനാടു് പടിഞ്ഞാറേ ഭദ്രാസനത്തിന്റെ മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ മെത്രാപ്പോലിത്ത, കൊച്ചി ഭദ്രാസനത്തിന്റെ സഖറിയാസ്‌ മാര്‍ അന്തോണിയോസ്‌ മെത്രാപ്പോലിത്ത, സഭാ സെക്രട്ടറി ഡോ.ജോര്‍ജ്‌ ജോസഫ്‌, ഫാ.ഡോ.ജോണ്‍സ്‌ അബ്രഹം കോനാട്ട്‌, സഭാ വര്‍ക്കിങ് കമ്മിറ്റിയംഗം ഫാ.ഏല്യാസ്‌ ചെറുകാട്‌, ആലുവ തൃക്കുന്നത്ത്‌ സെമിനാരി മാനേജര്‍ ഫാ.മത്തായി ഇടയനാല്‍ ഫാ. ബിജു ആന്‍ഡ്രൂസ് എന്നിവര്‍ യോഗത്തില്‍ പ്രസംഗിച്ചു. മലങ്കര വര്‍ഗീസ്‌ ദാരുണമായി കൊലചെയ്യപ്പെട്ട്‌ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയിട്ടില്ല. വാടക കൊലയാളികളാണ്‌ കൃത്യം നടത്തിയതെന്ന സൂചനകള്‍ ഉണ്ടായിട്ടും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥര്‍ യഥാര്‍ത്ഥ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുന്നതില്‍ പരാജയപ്പെട്ടു. കേരള ഹൈക്കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്തതിനെതുടര്‍ന്നാണു് സി.ബി.ഐ അന്വേഷണം ഏറ്റെടുത്തതു്. സി.ബി.ഐ അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതില്‍ ഉല്‍ക്കണ്ഠയുണ്ടെന്ന്‌ സഭാനേതാക്കള്‍ വ്യക്തമാക്കി
ഈ മാസം 25,26 തീയതികളില്‍ നടക്കുന്ന ആലുവ തൃക്കുന്നത്ത്‌ പള്ളിപ്പെരുന്നാളിന്‌ സര്‍‍ക്കാരും പോലീസും സ്വീകരിയ്ക്കുന്ന നടപടികള്‍ നിരീക്ഷിച്ച ശേഷം വരുന്ന തെരഞ്ഞെടുപ്പില്‍ സ്വീകരിയ്ക്കേണ്ട നിലപാടു് വ്യക്തമാക്കും. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്ക്ക്‌ ഒരു രാഷ്ട്രീയകക്ഷിയോടും ചായ്‌വുമില്ല. എന്നാല്‍ തങ്ങളെ നിരന്തരം ഉപദ്രവിയ്ക്കുന്ന സമീപനം അംഗീകരിയ്ക്കാനാവില്ല.തങ്ങള്‍ക്കെതിരെ പക്ഷപാതപരമായി പെരുമാറിയാല്‍‍ അതിന്റെ പ്രത്യാഘാതം വരുന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന്‌ ഓര്‍ത്തഡോക്സ്‌ സഭ വ്യക്തമാക്കി

ഈ മാസം 25,26 തീയതികളില്‍ നടക്കുന്ന പെരുന്നാളിന്‌ തൃക്കുന്നത്ത്‌ പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാമേലദ്ധ്യക്ഷന്മാര്‍ കര്‍മം ചെയ്യാന്‍ പ്രവേശിച്ചാല്‍ തടയുമെന്ന്‌ യോഗത്തില്‍ പങ്കെടുത്തവര്‍ പ്രതിജ്ഞ എടുത്തു. മലങ്കര സഭയുടെ പൊതുസ്വത്തായി 1880-ല്‍ സ്ഥാപിച്ച ആലുവ തൃക്കുന്നത്ത്‌ സെമിനാരിയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ പക്ഷപാതപരമായി പ്രവര്‍ത്തിയ്ക്കുകയാണെന്നാണ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭ ഭയപ്പെടുന്നതു്.

ബലപ്രയോഗത്തിലൂടെയോ സമവായത്തിലൂടെയോ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ പള്ളികള്‍ കയ്യേറാനാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ശ്രമിയ്ക്കുന്നതെന്നു് അങ്കമാലി ഭദ്രാസനത്തിന്റെ ചുമതലയുള്ള നിയുക്ത കാതോലിക്ക പൌലോസ്‌ മാര്‍ മിലിത്തിയോസ്‌ മെത്രാപ്പോലിത്ത ചൂണ്ടിക്കാട്ടി.

രേഖയുണ്ടെങ്കില്‍ കോടതിയില്‍ നല്‍കട്ടെ: മലങ്കര സഭ

കോട്ടയം: അപ്രസക്തമായ ചില രേഖകള്‍ പ്രസിദ്ധപ്പെടുത്തി മലങ്കര സഭയുടെ ഉടമസ്ഥതയിലും കൈവശത്തിലും ഉപയോഗത്തിലുമിരിക്കുന്ന ആലുവ തൃക്കുന്നത്തു സെമിനാരിക്ക് അവകാശമുന്നയിക്കുന്നതും അവിടെ പ്രവേശിയ്ക്കുമെന്നു പറയുന്നതും നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണെന്നും പ്രസക്ത രേഖകളുണ്ടെങ്കില്‍ അവ കോടതിയില്‍ സമര്‍പ്പിച്ചു നിവൃത്തി നേടുകയാണു വേണ്ടതെന്നും മലങ്കര ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് പ്രസ്താവിച്ചു

.തൃക്കുന്നത്തു സെമിനാരി അടക്കമുള്ള സഭാവക പള്ളികള്‍ക്കെല്ലാം 1934ലെ ഭരണഘടന ബാധകമാണെന്നു സുപ്രീം കോടതി വിധിച്ചിട്ടുണ്ട്. വിഘടിത വിഭാഗത്തിന്റെ സാമന്ത കാതോലിക്ക അങ്കമാലി, കൊച്ചി, കണ്ടനാട് ഭദ്രാസനങ്ങളിലെ പള്ളികളില്‍ പ്രവേശിക്കരുതെന്നു പള്ളിക്കോടതിയുടെയും ഹൈക്കോടതിയുടെയും ശാശ്വതനിരോധനം നിലനില്‍ക്കുകയാണ്. തൃക്കുന്നത്തു സെമിനാരി സംബന്ധിച്ചു് വിമത യാക്കോബായ വിഭാഗം ഇതുവരെ കൊടുത്ത കേസുകളിലെല്ലാം അവര്‍ പരാജിതരായി എന്ന സത്യം മറച്ചുവച്ചുകൊണ്ടു് നടത്തുന്ന കുപ്രാചരണം അവസാനിപ്പിക്കണം. അവര്‍ക്കു് അനുകൂലമായി എന്നെങ്കിലും കിട്ടിയ ഏതെങ്കിലും കോടതിവിധി കാണിച്ചാല്‍ അത് അനുസരിക്കാന്‍ മലങ്കര സഭ തയാറാണെന്നും ഫാ. കോനാട്ടച്ചന്‍ പറഞ്ഞു.

മലങ്കര വര്‍ഗീസ്‌ അനുസ്‌മരണ സമ്മേളനം വിജയിപ്പിക്കണമെന്നു് പൗരസ്ത്യ ബാവാ


കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്‌ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച തോബ്രായില്‍ ടി.എം. വര്‍ഗീസിന്റെ (മലങ്കര വര്‍ഗീസ്‌) സ്‌മരണാര്‍ഥം ജനുവരി 11 ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 4 മണിക്ക്‌ പെരുമ്പാവൂര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുന്ന പൊതുസമ്മേളനം വിജയിപ്പിക്കണമെന്ന്‌ മലങ്കര സഭയുടെ പരമാചാര്യന്‍ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ പള്ളികള്‍ക്ക്‌ അയച്ച കല്‌പനയില്‍ ആവശ്യപ്പെട്ടു.

ചിത്രം- തോബ്രായില്‍ ടി.എം. വര്‍ഗീസ്‍ (മലങ്കര വര്‍ഗീസ്‌)

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.