ഈ ലേഖയില്‍‍ തിരയുക

ഓടക്കാലി സെന്റ്‌.മേരീസ്‌ പള്ളിയില്‍ സംഘര്‍ഷം


ഓടക്കാലി, ജനു 27: സെന്റ്‌ മേരീസ്‌ പള്ളിയിലെ നിര്‍മാണം സംബന്ധിച്ച്‌ ഓര്‍ത്തഡോക്‌സ്‌ സഭയും വിമത യാക്കോബായ വിഭാഗവും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷത്തില്‍കലാശിച്ചു. ഇതേത്തുടര്‍ന്നു് പള്ളിയോടനുബന്ധിച്ചു് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ ആര്‍.ഡി.ഒ ഇന്‍ചാര്‍ജ്‌ ജമീല നിര്‍ദേശം നല്‍കി.

നിലവില്‍ വിമതയാക്കോബായ വിഭാഗത്തിന്റെ നിയന്ത്രണത്തിലാണു് പള്ളി. കോടതി വിധിയ്ക്കു് വിരുദ്ധമായി മദ്‌ബഹയോടു ചേര്‍ന്നു രണ്‌ടു മുറികള്‍ കൂട്ടിയെടുക്കാനുള്ള നിര്‍മാണം നടക്കുമ്പോള്‍ ഇതു നിര്‍ത്തിവയ്‌ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്‌ ഓര്‍ത്തഡോക്‌സ്‌ സഭക്കാര്‍ സംഘടിച്ചു പള്ളിയിലെത്തിയപ്പോഴാണ്‌ സംഘര്‍ഷം നടന്നത്‌. ഓര്‍ത്തഡോക്‌സ്‌ സഭയിലെ തോമസ്‌ പോള്‍ റമ്പാന്‍, പി വി പൗലോസ്‌, കെ എം ചെറിയാന്‍ എന്നിവരുടെ നേതൃത്വത്തിലാണ്‌ പ്രതിഷേധവുമായെത്തിയത്‌. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പാടില്ലെന്നു് 2000ല്‍ വിധിയുണ്ടെന്ന്‌ ഓര്‍ത്തഡോക്‌സ്‌ സഭ ഉയര്‍ത്തിക്കാട്ടി. ഇതിനുവിരുദ്ധമായി മതിലും സണ്‍ഷെയ്‌ഡും നിര്‍മിച്ചപ്പോള്‍ തടഞ്ഞില്ലെന്നും എന്നാല്‍ ഇപ്പോള്‍ പള്ളിയില്‍ കൂട്ടിച്ചേര്‍ക്കല്‍ നടത്തിയപ്പോഴാണ്‌ തങ്ങള്‍ ഇടപെട്ടതെന്നു് ഓര്‍ത്തഡോക്‌സ്‌ സഭക്കാര്‍ പറഞ്ഞു.

പെരുമ്പാവൂര്‍ ഡിവൈ.എസ്‌.പി കെ ഹരികൃഷ്‌ണന്‍, കുറുപ്പംപടി സി.ഐ ക്രിസ്‌പിന്‍ സാം എന്നിവരുടെ നേതൃത്വത്തില്‍ പോലിസ്‌ സംഘം എത്തിപ്രതിഷേധക്കാരെ അറസ്റ്റു് ചെയ്‌തതു. അതേസമയം സംഘര്‍ഷത്തില്‍ ഫാ.ജോബി വര്‍ഗീസ്‌, ട്രസ്‌റ്റി ബെന്നി തോമസ്‌, എല്‍ദോസ്‌ എം ഏലിയാസ്‌,മുകളത്ത്‌ ബേസില്‍ എന്നിവര്‍ക്കു പരിക്കേറ്റതായി വിമതയാക്കോബായ വിഭാഗം പറഞ്ഞു.

ഓര്‍ത്തഡോക്സ് സഭ സമാധാനത്തിനായി നിലകൊള്ളും : പ.കാതോലിക്ക ബാവ


ആലുവ: ഓര്‍ത്തഡോക്സ് സഭ സമാധാനത്തിനായി നിലകൊള്ളുമെന്നും എന്നാല്‍ അതിന്റെ പേരില്‍ സഭയുടെ സ്വത്തുക്കള്‍ കൈയ്യേറാന്‍ ആരേയും അനുവദിക്കില്ലെന്നും പ.ബാവാ പറഞ്ഞു.ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ കൂനന്‍കുരിശു സത്യത്തിന്റെ 360-ആമത് വാര്‍ഷികവും സെമിനാറും ആലുവ ത്യക്കുന്നത്തു സെമിനാരിയില്‍ ഉദ്ഘാടനം ചെയ്ത് സം സാരിക്കുകയായിരുന്നു. പ.പിതാവ് . “മാര്‍ത്തോമ്മയുടെ മാര്‍ഗ്ഗവും ശെമവൂന്‍ കീപ്പായുടെ മാര്‍ഗ്ഗവും കൂന്‍കുരിശുസത്യ പശ്ചാത്തലത്തില്‍’’ എന്ന വിഷയത്തെ അധികരിച്ചു ഡോ.എം. കുര്യന്‍ തോമസ് സെമിനാര്‍ നയിച്ചു. പ്രസ്ഥാനം പ്രസിഡന്റ് യൂഹാനോന്‍മാര്‍ പോളിക്കാര്‍പ്പോസ് മെത്രാപ്പോലിത്താ അദ്ധ്യക്ഷ പ്രസംഗം നടത്തി.ഡോ. മാത്യൂസ് മാര്‍സേവേറിയോസ്, വൈദിക ട്രസ്റി ഫാ.ജോണ്‍സ് ഏബ്രാഹാം കോനാട്ട്, മത്തായി ഇടയനാല്‍ കോര്‍- എപ്പിസ്ക്കോപ്പാ,ഡോ.എം. കുര്യന്‍ തോമസ്, യുവജനപ്രസ്ഥാനം ജനറല്‍ സെക്രട്ടറി ഫാ.പി.വൈ.ജെസന്‍, വൈസ് പ്രസിഡന്റ് ഫാ. മാത്യൂസ് റ്റി. ജോണ്‍ട്രഷറര്‍, പ്രിനു റ്റി.മാത്യൂസ്, ഫാ. ഫിലന്‍ പി.മാത്യു, ഫാ.യാക്കോബ് തോമസ്, അലക്സ് എം.കുറിയാക്കോസ് എന്നിവര്‍ സംസാരിച്ചു.
കടപ്പാടു് കാതോലിക്കേറ്റ് ന്യൂസ്

ഓടക്കാലി സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍

ഓടക്കാലി സെന്റ്‌ മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാള്‍ ശുശ്രൂഷയ്ക്ക് എത്തിയ ഫാ. തോമസ് പോള്‍ റമ്പാനെ വിഘടിത വിഭാഗം തടഞ്ഞതിനെ തുടര്‍ന്ന്‍ സംഘര്‍ഷം. റമ്പാന്റെ നേതൃത്വത്തില്‍ വിശ്വാസികള്‍ പള്ളി വരാന്തയില്‍ ഇരുന്നു. ഫാ. തോമസ് പോള്‍ റമ്പാനേയും വിശ്വാസികളേയും കുറുപ്പംപടി പോലീസ് അറസ്റ്റ് ചെയ്തു നീക്കി. -http://www.malankaraorthodox.tv/

തൃക്കുന്നത്ത് സെമിനാരിയില്‍ പെരുന്നാള്‍ സമാപിച്ചു



മലങ്കരസഭയുടെ ആറാമത്തെ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരി. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെയും അങ്കമാലി ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യരായ അമ്പാട്ട് ഗീവറുഗീസ് മാര്‍ കൂറീലോസ്, കടവില്‍ പൌലോസ് മാര്‍ അത്താനാസിയോസ്, കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്താനാസിയോസ് വയലിപറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ്, കല്ലുപുരയ്ക്കല്‍ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ്, പൌലോസ് മാര്‍ പക്കോമിയോസ്, മാത്യൂസ് മാര്‍ ബര്‍ന്നബാസ് എന്നീ പിതാക്കന്മാരുടെയും സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ തൃക്കുന്നത്ത് സെമിനാരിയില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. വെള്ളിയാഴ്ച ഏഴുമണിക്ക് പ. ബസേലിയോസ് മാര്‍ത്തോമ്മാ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും തുടര്‍ന്ന് വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനവും, കൂനന്‍കുരിശുസത്യത്തിന്റെ 360-ാം വാര്‍ഷികവും നടന്നു. അഭി. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ ,അഭി.ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്താ, അഭി.യോഹാനോന്‍ പോളീക്കാര്‍പ്പോസ് മെത്രാപ്പോലീത്താ എന്നിവര്‍ അദ്ധ്യക്ഷത വഹിച്ചു . ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. ജസ്സന്‍ വറുഗ്ഗീസ്, എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ്, ഡോ. ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ സംബന്ധിച്ചു.
കടപ്പാടു്: കാതോലിക്കേറ്റ് വാര്‍ത്ത


മലയാളമനോരമ വാര്‍ത്ത
ഓര്‍ത്തഡോക്‌സ്‌,യാക്കോബായ സഭകള്‍ തൃക്കുന്നത്ത്‌ ആരാധന നടത്തി

ആലുവ- തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയിലെ പരിശുദ്ധ പിതാക്കന്‍മാരുടെ കബറിങ്കല്‍ പൊലീസിന്റെ കനത്ത സുരക്ഷാവലയത്തില്‍ ഓര്‍ത്തഡോക്‌സ്‌, യാക്കോബായ വിഭാഗങ്ങള്‍ സമാധാനപരമായി വെവ്വേറെ ആരാധന നടത്തി.

പരിശുദ്ധ ബസേലിയോസ്‌ മാര്‍ത്തോമ്മാ പൗലോസ്‌ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗം ധൂപപ്രാര്‍ഥന നടത്തി. എന്നാല്‍, സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന്‌ ആരോപിച്ചു ശ്രേഷ്‌ഠ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ കാതോലിക്കാ ബാവാ കബറിങ്കല്‍ ധൂപപ്രാര്‍ഥനയ്‌ക്ക്‌ എത്തിയില്ല. തൃക്കുന്നത്തു പള്ളി കവാടത്തിലുള്ള മാര്‍ അത്തനേഷ്യസ്‌ സ്‌റ്റഡി സെന്ററില്‍ സഭയിലെ മെത്രാപ്പൊലീത്തമാര്‍ക്കും വൈദികര്‍ക്കുമൊപ്പം അദ്ദേഹം പ്രാര്‍ഥന നടത്തി.

പൂട്ടിക്കിടക്കുന്ന പള്ളിയുടെ പ്രധാന കവാടം ഇക്കൊല്ലം തുറന്നില്ല. കബറിടം മാത്രമേ തുറന്നുള്ളൂ. ഇരുവിഭാഗം വിശ്വാസികളും അവരവര്‍ക്ക്‌ അനുവദിച്ച സമയങ്ങളില്‍ 10 പേര്‍ വീതമുള്ള സംഘങ്ങളായി എത്തിയാണു പ്രാര്‍ഥന നടത്തിയത്‌.
ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിലെ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ്‌, മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, ഡോ. തോമസ്‌ മാര്‍ അത്തനാസിയോസ്‌, ജോഷ്വ മാര്‍ നിക്കോദീമോസ്‌, ഭദ്രാസന സെക്രട്ടറി മത്തായി ഇടയനാല്‍ കോര്‍ എപ്പിസ്‌കോപ്പ എന്നിവര്‍ കബറിങ്കല്‍ പ്രാര്‍ഥിച്ചു.

ഓര്‍ത്തഡോക്‌സ്‌ യുവജന പ്രസ്‌ഥാനത്തിന്റെ നേതൃത്വത്തില്‍, കൂനന്‍കുരിശു സത്യത്തിന്റെ 360-ാം വാര്‍ഷിക സമ്മേളനം പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്‌ഘാടനം ചെയ്‌തു. യുവജന പ്രസ്‌ഥാനം പ്രസിഡന്റ്‌ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസ്‌ അധ്യക്ഷത വഹിച്ചു.

മാത്യൂസ്‌ മാര്‍ സേവേറിയോസ്‌, വൈദിക ട്രസ്‌റ്റി ഫാ.ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌, അല്‍മായ ട്രസ്‌റ്റി എം.ജി. ജോര്‍ജ്‌ മുത്തൂറ്റ്‌, അസോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്‌ ജോസഫ്‌, ഡോ. കുര്യന്‍ എം. തോമസ്‌, യുവജന പ്രസ്‌ഥാനം ജനറല്‍ സെക്രട്ടറി ഫാ. ജസന്‍ വര്‍ഗീസ്‌, അലക്‌സ്‌ എം. കുര്യാക്കോസ്‌ എന്നിവര്‍ പ്രസംഗിച്ചു.

ഇന്ന്‌ ഏഴിനു പ്രഭാത പ്രാര്‍ഥന, എട്ടിനു കുര്‍ബാന, 10നു കബറിങ്കല്‍ ധൂപപ്രാര്‍ഥന, 10.30നു പ്രദക്ഷിണം, 11.30നു നേര്‍ച്ചസദ്യ.

യാക്കോബായ വിഭാഗത്തിലെ ഡോ. ഏലിയാസ്‌ മാര്‍ അത്താനാസിയോസ്‌, ഡോ. മാത്യൂസ്‌ മാര്‍ അന്തീമോസ്‌ എന്നിവര്‍ കബറിങ്കല്‍ പ്രാര്‍ഥന നടത്തി. മാര്‍ അത്തനേഷ്യസ്‌ സ്‌റ്റഡി സെന്ററില്‍ നടന്ന പ്രാര്‍ഥനയില്‍ ശ്രേഷ്‌ഠ കാതോലിക്കാ ബാവായ്‌ക്കു പുറമെ സുന്നഹദോസ്‌ സെക്രട്ടറി ഡോ. ജോസഫ്‌ മാര്‍ ഗ്രിഗോറിയോസ്‌, ഡോ. ഏബ്രഹാം മാര്‍ സേവേറിയോസ്‌, സക്കറിയാസ്‌ മാര്‍ പോളികാര്‍പ്പസ്‌, ഏലിയാസ്‌ മാര്‍ യൂലിയോസ്‌, സഭാ ട്രസ്‌റ്റി തമ്പു ജോര്‍ജ്‌ തുകലന്‍, സെക്രട്ടറി ജോര്‍ജ്‌ മാത്യു തെക്കെത്തലയ്‌ക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അകപ്പറമ്പ്‌ മാര്‍ ശാബോര്‍ അഫ്രോത്ത്‌ കത്തീഡ്രലില്‍നിന്നും വടക്കന്‍ പറവൂര്‍ സെന്റ്‌ തോമസ്‌ യാക്കോബായ പള്ളിയില്‍നിന്നും എത്തിയ കാല്‍നട തീര്‍ഥാടകര്‍ക്കു ബൈപാസ്‌ ജംക്‌ഷനിലും നഗരസഭാ കവാടത്തിലും സ്വീകരണം നല്‍കി.
ഇന്ന്‌ 7.30നു പ്രഭാത പ്രാര്‍ഥന, 8.15നു ശ്രേഷ്‌ഠ കാതോലിക്കാ ബാവായുടെ കാര്‍മികത്വത്തില്‍ മൂന്നിന്‍മേല്‍ കുര്‍ബാന, ഇടവകയില്‍ നിന്നു നിര്‍മിച്ചു നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം, ധൂപപ്രാര്‍ഥന, 11നു പ്രദക്ഷിണം, 12.45നു നേര്‍ച്ചസദ്യ.

മെറ്റല്‍ ഡിറ്റക്‌ടറിലൂടെയാണ്‌ മെത്രാപ്പൊലീത്തമാര്‍ അടക്കം മുഴുവന്‍ വിശ്വാസികളെയും കബറിങ്കലേക്കു കടത്തിവിട്ടത്‌. ഹൈക്കോടതി നിയോഗിച്ച നിരീക്ഷകന്‍ അഡ്വ. ശ്രീലാല്‍ വാരിയര്‍, ജില്ലാ കലക്‌ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, റൂറല്‍ ജില്ലാ പൊലീസ്‌ മേധാവി സതീഷ്‌ ബിനോ എന്നിവര്‍ സ്‌ഥലത്തുണ്ടായിരുന്നു.
കുളമാവ്‌ പൊലീസ്‌ സ്‌റ്റേഷനിലെ സിവില്‍ പൊലീസ്‌ ഓഫിസര്‍ ഇമ്മാനുവല്‍ ജോലിക്കിടെ പള്ളി പരിസരത്തു കുഴഞ്ഞുവീണു. അമിത ജോലിഭാരമാണ്‌ കാരണമെന്നു സഹപ്രവര്‍ത്തകര്‍ പറഞ്ഞു.

രാത്രി ജോലിക്കു ശേഷമാണ്‌ ഇമ്മാനുവല്‍ പുലര്‍ച്ചെ ആലുവയില്‍ എത്തിയത്‌.
കടപ്പാടു്: മലയാളമനോരമ, 2013 ജനുവരി 26

ജന്മഭൂമി വാര്‍ത്ത
കനത്ത സുരക്ഷയില്‍ തൃക്കുന്നത്ത്‌ സെമിനാരി പള്ളിയില്‍ ധൂപപ്രാര്‍ത്ഥന നടത്തി

ആലുവ: കനത്ത സുരക്ഷാ ക്രമീകരണത്തില്‍ തൃക്കുന്നത്ത്‌ സെമിനാരി പള്ളിയില്‍ പിതാക്കന്മാരുടെ കബറിങ്കല്‍ ഇരു വിഭാഗങ്ങളും ഇന്നലെ സമാധാനാന്തരീക്ഷത്തില്‍ ആരാധന നടത്തി. സര്‍ക്കാരിന്റെ സഭയോടുള്ള നിലപാടുകളില്‍ വിയോജിപ്പ്‌ പ്രകടിപ്പിച്ച്‌ യാക്കോബായ വിഭാഗത്തിന്റെ ഡോ. ആബുന്‍ മോര്‍ ബസേലിയോസ്‌ തോമസ്‌ ബാവ ആരാധനയ്ക്കായി പള്ളിയിലെത്തിയില്ല.

കോടതി നിരീക്ഷകന്‍ അഡ്വ. ശ്രീലാല്‍ വാര്യരുടെ നിര്‍ദ്ദേശപ്രകാരമുള്ള ക്രമീകരണങ്ങള്‍ പാലിച്ചുകൊണ്ടാണ്‌ വിശ്വാസികള്‍ക്കു് പ്രവേശനം അനുവദിച്ചത്‌. കനത്ത സുരക്ഷാപരിശോധനയ്ക്കായി കളക്ടര്‍ പി.ഐ.ഷെയ്ക്‌ പരീത്‌ എത്തി പള്ളി തുറന്നതോടെയാണ്‌ വിശ്വാസികള്‍ പ്രവേശിച്ചത്‌. രാവിലെ 7 മുതല്‍ 11 വരെയാണ്‌ ഓര്‍ത്തഡോക്സ്‌ വിഭാഗത്തിന്‌ ആരാധന നടത്താന്‍ അനുവാദമുണ്ടായിരുന്നത്‌.

വിശ്വാസികള്‍ക്ക് പിന്നാലെ പതിനൊന്നു് മണിയോടെ ബസേലിയോസ്‌ മാര്‍ത്തോമ പൗലോസ്‌ ദ്വിതീയന്‍ കതോലിക്ക ബാവയുടെ നേതൃത്വത്തില്‍ ഡോ. മാത്യൂസ്‌ മാര്‍ സേവേറിയോസ്‌ യൂഹനോന്‍, മാര്‍ പോളികാര്‍പ്പൊസ്‌ മെത്രാപ്പൊലീത്ത എന്നിവരും ധൂപപ്രാര്‍ത്ഥനയ്ക്കെത്തിയിരുന്നു. 750ഓളം പോലീസുകാരാണ്‌ സുരക്ഷക്കെത്തിയിരുന്നത്‌. 16 നിരീക്ഷണ ക്യാമറകള്‍ പള്ളിയിലും പരിസരത്തുമായി സ്ഥാപിച്ചിരുന്നു.

പത്തുപേര്‍ വീതമുള്ള സംഘത്തിന്‌ പത്ത്‌ മിനിറ്റില്‍ കൂടുതല്‍ പള്ളിയില്‍ ചെലവഴിക്കാനാകില്ല. ഇന്നും ഇതേ ക്രമീകരണം തുടരും. 35 വര്‍ഷ‌മായി പൂട്ടിക്കിടക്കുന്ന പള്ളി കഴിഞ്ഞ നാല്‌ വര്‍ഷമായി ജില്ലാ കളക്ടര്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയാണ്‌ ഓര്‍മ്മപ്പെരുന്നാള്‍ ദിനത്തില്‍ ആരാധനയ്ക്ക്‌ അവസരമൊരുക്കിയിരുന്നത്‌.

കഴിഞ്ഞവര്‍ഷം കളക്ടറുടെ ഉത്തരവ്‌ മറികടന്നു യാക്കോബായ പക്ഷം കബറില്‍ ധൂപപ്രാര്‍ത്ഥനയ്ക്ക്‌ പുറമെ കുര്‍ബാനയര്‍പ്പിച്ചത്‌ വിവാദമായിരുന്നു. റൂറല്‍ എസ്പി സതീഷ്‌ ബിനോ, എഡിഎം എന്‍.രാമചന്ദ്രന്‍, ഡിവൈഎസ്പിമാരായ സലീം എന്‍, അനില്‍ കുമാര്‍, സിഐ എസ്‌.ജയകൃഷ്ണന്‍, എസ്‌ ഐ ഫൈസല്‍, തഹസില്‍ദാര്‍ പി.പത്മകുമാര്‍ എന്നിവര്‍ സംഭവസ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്തിരുന്നു.

കടപ്പാടു്: ജന്മഭൂമി, 2013 ജനുവരി 26


ദൈവദാസന്‍ ആലുവ വലിയ തിരുമേനി കാലം ചെയ്‌തിട്ട്‌ 60 വര്‍ഷം


ആലുവയിലെ വലിയ തിരുമേനി

കൊച്ചി: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ മെത്രാപോലീത്തയായി ആലുവയില്‍ കബറടങ്ങിയിരിക്കുന്ന ദൈവദാസന്‍ കുറ്റിക്കാട്ടില്‍ പൗലോസ്‌ മാര്‍ അത്താനാസിയോസ്‌ (ആലുവ വലിയ തിരുമേനി) കാലം ചെയ്‌തിട്ട്‌ അറുപതുവര്‍ഷം കഴിഞ്ഞു.
1953 ജനുവരി 25ന്‌ 84-ാമത്തെ വയസിലാണ്‌ ആലുവ വലിയ തിരുമേനി കാലം ചെയ്‌ത്‌ തൃക്കുന്നത്ത്‌ സെമിനാരിയില്‍ കബറടങ്ങിയത്‌. ഓര്‍മപ്പെരുന്നാള്‍ ജനുവരി 25നും 26നുമായി പള്ളിയില്‍ ആചരിക്കുന്നു.

1869 ജനുവരി 23ന്‌ അകപ്പറമ്പ്‌ മോര്‍ സാബോര്‍ അഫ്രോത്ത്‌ യാക്കോബായ ഇടവകയില്‍ പൈനാടത്ത്‌ കുറ്റിക്കാട്ട്‌ കുടുംബത്തിലാണ്‌ ആലുവ വലിയ തിരുമേനി ജനിച്ചത്‌. 1898 ജനുവരി 25ന്‌ പരിശുദ്ധ പരുമല തിരുമേനിയില്‍ നിന്ന്‌ വൈദികപട്ടം സ്വീകരിച്ചു.
1910 ജൂണ്‍ ഒമ്പതിന്‌ അകപ്പറമ്പ്‌ പള്ളിയില്‍വച്ച്‌ അന്ത്യോക്യായുടെ എതിര്‍ പാത്രിയര്‍ക്കീസ്‌ അബ്‌ദുള്ള ബാവ മെത്രാന്‍പട്ടം നല്‍കി.1918, 1935 വര്‍ഷങ്ങളില്‍ നടന്ന വിഭാഗീയ പള്ളി പ്രതിപുരുഷ യോഗം അബ്‌ദുള്ളബാവാക്കക്ഷിയുടെ മലങ്കര മെത്രാപോലീത്തയായി തെരഞ്ഞെടുത്തു. 1935ലെ സമുദായക്കേസ് അദ്ദേഹം വാദിയായി നല്കിയതാണെങ്കിലും ഒരുഘട്ടത്തിലും മൊഴിനല്കാന്‍ എത്തിയില്ലെന്നതു് വിധിയില്‍ പ്രത്യേകമായി പരാമര്‍ശിച്ചിരുന്നു.നുണപറയാനുള്ള സമ്മര്‍ദ്ദമുണ്ടാകുമോ എന്നു ഭയന്നായിരുന്നുവത്രേ അതു്.

സഭയുടെ ഐക്യം അദ്ദേഹം ആഗ്രഹിച്ചു. ആലുവയിലെ വലിയതിരുമേനിയുടെ (പൗലോസ്‌ മാര്‍ അത്താനാസ്യോസ്‌) 1951-ലെ കല്‌പന ശ്രദ്ധേയമാണു്:
"ഒരു സമുദായത്തിന്റെ അഭിവൃദ്ധിയും പുരോഗതിയും അതിലുള്‍‍പ്പെട്ട ജനങ്ങള്‍ കക്ഷിതിരിഞ്ഞുള്ള കേസ്സുകളില്‍ ഒരു ഭാഗം ജയിക്കുന്നതിലല്ല എന്ന്‌ ഓരോരുത്തരെയും ഓര്‍മ്മിപ്പിക്കേണ്ട ചുമതല നമുക്കുണ്ട്‌. ഇന്ന്‌ രണ്ട്‌ കക്ഷിയായി ഭിന്നിച്ചിരിക്കുന്നവര്‍ ഒരേ സഭാമാതാവിന്റെ മക്കളാണെന്നോര്‍ക്കുക. അതിനാല്‍ തമ്മില്‍ തമ്മില്‍ തെറ്റിദ്ധാരണയും ഭിന്നതയും വളര്‍ത്തുന്ന യാതൊന്നും പ്രവര്‍ത്തിക്കരുത്‌. പ്രവര്‍ത്തനത്തിലും സംസാരത്തിലും എന്നല്ല നിങ്ങളുടെ ചിന്തയില്‍ പോലും ഉണ്ടാകരുത്‌ എന്ന്‌ നിങ്ങളുടെ സ്‌നേഹത്തോട്‌ പ്രത്യേകം ആജ്ഞാപിക്കുന്നു. ദൈവത്തിലുള്ള നിങ്ങളുടെ ആശ്രയവും താഴ്‌മയും അന്യോന്യ സ്‌നേഹവുമാണ്‌ നിങ്ങളുടെ പ്രത്യേകതകള്‍ ആ കേണ്ടത്‌. ഉത്തമവിശ്വാസത്തോടും അല്ലാതെയും നമ്മുടെ സഭയില്‍ അഭിപ്രായഭിന്നതയും മത്സരവും കഴിഞ്ഞ നാല്‌പതുവര്‍ഷമായി നിലനിന്നുവരുന്നു. നമ്മുടെ സഭ മേലില്‍ ഒന്നായി പുരോഗമിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഈ തരത്തില്‍ പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയും അതുവഴി ലഭിക്കുന്ന ഐശ്വര്യാഭിവൃദ്ധികളും നമ്മുടെ ചുറ്റുപാടുമുള്ള ഇതര ക്രിസ്‌തീയ വിഭാഗങ്ങളെ നോക്കിയാലും അന്യസമുദായങ്ങളെ നോക്കിയാലും നിങ്ങള്‍ക്ക്‌ ബോധ്യംവരും. നമ്മുടെ സഭയില്‍ ഭിന്നിപ്പുകള്‍ക്കിടയാക്കിയ കാര്യങ്ങള്‍ എന്തുതന്നെയായാലും ഭിന്നിച്ചു നില്‍ക്കുന്ന സഹോദരങ്ങളെ തിരിച്ചു വരുത്തേണ്ടത്‌ എത്രയും ആവശ്യമാകുന്നു."

’വിശ്വാസസംരക്ഷകന്‍’ എന്ന്‌ മുദ്രകുത്തി തീവ്രവാദിയായി ഇപ്പോഴത്തെ വിമത യാക്കോബായ കക്ഷിക്കാര്‍ അവതരിപ്പിക്കുന്ന പരമ സാത്വികനായ ആലുവയിലെ വലിയ തിരുമേനിയുടെ ചിന്ത എന്തായിരുന്നുവെന്ന്‌ ഈ ലിഖിതം വ്യക്തമാക്കുന്നു. കക്ഷിവൈരാഗിയായി അവതരിപ്പിക്കപ്പെടുന്ന ആ പുണ്യപുരുഷന്റെ സുഭഗമനസ്സിന്റെ സ്വച്ഛസുന്ദരമായ തനതാവിഷ്‌കരണമാണ്‌ ഈ കത്തില്‍ പ്രകടമാകുന്നത്‌. ഈ ചിന്തയാണ്‌ അദ്ദേഹത്തെ അനശ്വരനാക്കുന്നത്‌.

ദൈവദാസന്‍ കുറ്റിക്കാട്ടില്‍ പൗലോസ്‌ മാര്‍ അത്താനാസിയോസിനെ പരിശുദ്ധനായി പ്രഖ്യാപിയ്ക്കുന്നകാര്യം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഏതാനും വര്‍ഷങ്ങളായി പരിശോധിച്ചുകൊണ്ടിരിയ്ക്കുകയാണു്.

തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ ഓര്‍മപ്പെരുനാള്‍ ഇന്നും നാളെയും


ആലുവ: തൃക്കുന്നത്ത്‌ സെന്റ്‌ മേരീസ്‌ പള്ളിയില്‍ കബറടക്കിയിരിക്കുന്ന പരിശുദ്ധ പിതാക്കന്മാരുടെ ഓര്‍മപ്പെരുനാള്‍ ഇന്നും നാളെയും ആഘോഷിക്കും.
സഭാതര്‍ക്കം മൂലം അടഞ്ഞുകിടക്കുന്ന പള്ളിയില്‍ െഹെക്കോടതി ഉത്തരവ്‌ പ്രകാരം ഓര്‍ത്തഡോക്‌സ്‌, യാക്കോബായ വിഭാഗങ്ങള്‍ക്ക്‌ പ്രാര്‍ഥനകള്‍ക്കായി പ്രത്യേക സമയക്രമം നിശ്‌ചയിച്ചിട്ടുണ്ട്‌. സുരക്ഷ കണക്കിലെടുത്ത്‌ പള്ളിയിലും നഗരത്തിലും കനത്ത പോലീസ്‌ നിരീക്ഷണം ഏര്‍പ്പെടുത്തി.
െഹെക്കോടതി നിയോഗിച്ചിരുന്ന അഭിഭാഷക കമ്മിഷന്‍ അഡ്വ. ശ്രീലാല്‍ വാര്യരുടെ മേല്‍നോട്ടത്തില്‍ ഇന്ന്‌ രാവിലെ 7 മുതല്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗക്കാര്‍ക്കാണ്‌ ആദ്യം പ്രാര്‍ഥനാ സമയം അനുവദിച്ചിരിക്കുന്നത്‌. പതിനൊന്ന്‌ മണിവരെ അവര്‍ക്ക്‌ കബറിങ്കല്‍ പ്രാര്‍ഥന നടത്താം.
തുടര്‍ന്ന്‌ ഉച്ചക്ക്‌ 1 മുതല്‍ 5 വരെയാണ്‌ യാക്കോബായ വിഭാഗക്കാര്‍ക്ക്‌ പ്രവേശനം. പത്ത്‌ അംഗങ്ങള്‍ വീതമുള്ള ചെറു സംഘമായാണ്‌ പ്രവേശിക്കാന്‍ കഴിയുക. സംഘം പത്ത്‌ മിനിറ്റിലേറെ സമയം എടുക്കരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌. ഓരോ വിഭാഗത്തിനും അനുവദിച്ച സമയത്തില്‍ അവസാന പത്ത്‌ മിനിറ്റ്‌ കാതോലിക്കാ ബാവമാര്‍ക്ക്‌ പ്രവേശനം അനുവദിക്കും.
കടപ്പാടു്: മംഗളം, 2013 ജനുവരി 25

തൃക്കുന്നത്തു പള്ളി: അഭിഭാഷക കമ്മിഷനെ നിയമിച്ചു


കൊച്ചി: ആലുവ തൃക്കുന്നത്തു സെന്റ്‌ മേരീസ്‌ പള്ളിയിലെ കബറിങ്കല്‍ 25ന്‌ ഇരുവിഭാഗം വിശ്വാസികള്‍ക്കു് ധൂപപ്രാര്‍ഥന നടത്താന്‍ സമയക്രമം നിര്‍ദേശിച്ച ഹൈക്കോടതി, നിരീക്ഷണത്തിനായി അഡ്വ. ശ്രീലാല്‍ വാര്യരെ അഭിഭാഷക കമ്മിഷനായി നിയമിച്ചു. ക്യാമറ, മൊബൈല്‍ ഫോണ്‍ തുടങ്ങി ഇലക്‌ട്രോണിക്‌ സാമഗ്രികളും കുര്‍ബാന വസ്‌ത്രവും അകത്തു കടത്തരുതെന്നു പ്രത്യേക നിര്‍ദേശമുണ്ട്‌. എത്ര ഉന്നതരായാലും ആരും നിയമത്തിന്‌ അതീതരല്ലെന്നും, കോടതി ഉത്തരവു ലംഘിക്കുന്നവര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.

ഇരുവിഭാഗം വിശ്വാസികള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ മധ്യസ്‌ഥനെ നിയമിക്കണമെന്നാവശ്യപ്പെട്ടു ജില്ലാ കലക്‌ടര്‍ കേരള മീഡിയേഷന്‍ സെന്ററിനു നല്‍കിയ റിപ്പോര്‍ട്ട്‌ റഫര്‍ ചെയ്‌ത പ്രകാരമാണു ജസ്‌റ്റിസ്‌ തോട്ടത്തില്‍ രാധാകൃഷ്‌ണന്‍, ജസ്‌റ്റിസ്‌ എ.വി. രാമകൃഷ്‌ണപിള്ള എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച്‌ പരിഗണിച്ചത്‌.

ഇനി പറയുന്ന പ്രകാരമുള്ള ക്രമീകരണങ്ങളാണു കോടതി ഏര്‍പ്പെടുത്തിയത്‌: ജനുവരി 25നു രാവിലെ ഏഴു മുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ്‌ സഭാംഗങ്ങള്‍ക്കും ഉച്ചയ്‌ക്ക്‌ ഒന്നു മുതല്‍ അഞ്ചു വരെ യാക്കോബായ സഭാംഗങ്ങള്‍ക്കും കബറിങ്കല്‍ പ്രാര്‍ഥനയ്‌ക്കു പ്രവേശിക്കാം. 10 അംഗങ്ങളുള്ള ചെറു സംഘമായേ കയറാവൂ. ഒരു സംഘം 10 മിനിറ്റിലേറെ സമയം എടുക്കരുത്‌. ധൂപപ്രാര്‍ഥനയല്ലാതെ മറ്റൊന്നും പാടില്ല. ക്യാമറ, മൊബൈല്‍ ഫോണ്‍ പാടില്ല. കുര്‍ബാന വസ്‌ത്രങ്ങള്‍ പ്രവേശിപ്പിക്കരുത്‌. ഓരോ വിഭാഗത്തിനും അനുവദിച്ച സമയത്തില്‍ അവസാന 10 മിനിറ്റു മാത്രമേ അതതു ബാവമാര്‍ക്കു പ്രവേശനമുണ്ടാകൂ.

കഴിഞ്ഞ വര്‍ഷം യാക്കോബായ സഭാംഗങ്ങള്‍ കുര്‍ബാനവസ്‌ത്രം ഉപയോഗിച്ചെന്നും കുര്‍ബാന നടത്തിയെന്നും മറ്റുമുള്ള ആക്ഷേപങ്ങള്‍ ഗൗരവത്തില്‍ എടുക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ സംഭവങ്ങള്‍ ആവര്‍ത്തിക്കുമോ എന്നു കോടതി ആശങ്ക പ്രകടിപ്പിച്ചു. എന്നാല്‍, ഉത്തരവു മറികടന്ന്‌ ഒരു നടപടിയും ഉണ്ടാവില്ലെന്നും, ക്രമസമാധാനം പാലിക്കുമെന്നും യാക്കോബായ വിഭാഗത്തിനു വേണ്ടി അഭിഭാഷകന്‍ നല്‍കിയ ഉറപ്പു കോടതി രേഖപ്പെടുത്തി. സുപ്രീംകോടതി ഓര്‍മപ്പെടുത്തിയ പ്രകാരം സൗഹാര്‍ദവും സമാധാനവും പുലരാന്‍ ശ്രമം വേണമെന്നു കോടതി പറഞ്ഞു.

ഓര്‍മപെരുനാള്‍ ആചരണത്തിന്റെ സമ്പൂര്‍ണ നടപടികള്‍ അഭിഭാഷക കമ്മിഷന്‍ കോടതിയില്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. എഡിഎം, എറണാകുളം റൂറല്‍ പൊലീസ്‌ മേധാവി എന്നിവര്‍ അദ്ദേഹത്തിന്‌ എല്ലാ സഹായങ്ങളും നല്‍കണം. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുകയും വേണം. ഉത്തരവോ, വിധികളോ പാസാക്കുന്നതിനൊപ്പംതന്നെ അതു നടപ്പാക്കുന്നു എന്നുറപ്പാക്കാനുള്ള അധികാരവും കോടതിക്ക്‌ ഉണ്ടെന്ന്‌ ഉത്തരവില്‍ വ്യക്‌തമാക്കി.
കടപ്പാടു്: മലയാളമനോരമ, 2013 ജനുവരി 24

തൃക്കുന്നത്ത്‌ പള്ളി: പാത്രിയര്‍ക്കീസ്‌ പക്ഷം വ്യവസ്‌ഥ ലംഘിച്ചതായി കോടതി

കൊച്ചി: തൃക്കുന്നത്ത്‌ സെമിനാരിയില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടാക്കിയ ഒത്തുതീര്‍പ്പു വ്യവസ്‌ഥകള്‍ പാത്രിയര്‍ക്കീസ്‌ പക്ഷം ലംഘിച്ചതായി ഹൈക്കോടതി.
ഒത്തുതീര്‍പ്പു വ്യവസ്‌ഥകള്‍ ലംഘിക്കപ്പെട്ടിട്ടും ജില്ലാ കലക്‌ടര്‍ എന്തുകൊണ്ട്‌ നടപടി സ്വീകരിച്ചില്ലെന്ന്‌ ജസ്‌റ്റിസുമാരായ തോട്ടത്തില്‍ ബി. രാധാകൃഷ്‌ണന്‍, എ.വി. രാമകൃഷ്‌ണപിള്ള എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്‌ ചോദിച്ചു. ആരും നിയമവാഴ്‌ചയ്‌ക്ക്‌ അതീതരല്ലെന്ന്‌ ഡിവിഷന്‍ ബെഞ്ച്‌ ഒര്‍മ്മിപ്പിച്ചു.
ജനുവരി 25ന്‌ തൃക്കുന്നത്ത്‌ സെമിനാരി പള്ളിയില്‍ നടക്കുന്ന വാര്‍ഷിക പ്രാര്‍ഥനയില്‍ ഇരുവിഭാഗത്തിനും പ്രവേശിക്കാന്‍ കോടതി അനുമതി നല്‍കി.
കഴിഞ്ഞവര്‍ഷത്തെ ഒത്തുതീര്‍പ്പു വ്യവസ്‌ഥകള്‍ തുടരണമെന്നും ഇതിനു വീഴ്‌ചവരുത്തിയാല്‍ ഭവിഷ്യത്തുകള്‍ ഗുരുതരമായിരിക്കുമെന്നും കോടതി താക്കീത്‌ നല്‍കി. 25നു നടക്കുന്ന ചടങ്ങുകള്‍ പരിശോധിക്കാന്‍ അഡ്വ. ശ്രീലാല്‍ വാര്യരെ കോടതി നിരീക്ഷകനായി നിയമിച്ചു.
25നു നടക്കുന്ന പ്രാര്‍ഥനകളില്‍ ഇരുവിഭാഗത്തു നിന്നും പത്തുപേര്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ക്ക്‌ പ്രവേശനം അനുവദിക്കാനും രാവിലെ ഏഴുമുതല്‍ 11 വരെ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിനും ഉച്ചയ്‌ക്ക്‌ ഒന്നിനും െവെകിട്ട്‌ അഞ്ചിനുമിടക്ക്‌ പാത്രിയര്‍ക്കീസ്‌ വിഭാഗത്തിനും പ്രാര്‍ഥന നടത്താനാണ്‌ അനുമതി.
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ പോലീസ്‌ ശക്‌തമായ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്‌.
കടപ്പാടു്: മംഗളം, 2013 ജനുവരി 24
തൃക്കുന്നത്ത് സെമിനാരി : യാക്കോബായ വിഭാഗം വ്യവസ്ഥകള്‍ ലംഘിച്ചതായി ഹൈക്കോടതി പരാമര്‍ശം

ആലുവ : തൃക്കുന്നത്ത് സെമിനാരിയില്‍ 2012-ലെ പരുന്നാള്‍ നടത്തിപ്പ് സംബന്ധിച്ച് അധികാരികളുടെ മുമ്പാകെ സമ്മതിച്ച് ഒപ്പ് വച്ച വ്യവസ്ഥകള്‍ യാക്കോബായ വിഭാഗം ലംഘിച്ചതായി ബഹു.ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വിലയിരുത്തി. വ്യവസ്തകള്‍ ലംഘിച്ച് കുര്‍ബ്ബാന ചൊല്ലാന്‍ ശ്രമിച്ചതും, അംശവസ്ത്രങ്ങള്‍ കടത്തികൊണ്ട് വന്ന് ധരിച്ചതും, മൊബൈല്‍ ഫോണ്‍, വീഡിയോ ക്യാമറ എന്നിവ ഉപയോഗിച്ചതും നിയമലംഘനമാണെന്ന് ഹൈകോടതി ഉത്തരവില്‍ എടുത്തുപറയുന്നു. കബറിങ്കല്‍ 25-ന് ഇരുവിഭാഗം വിശ്വാസികള്‍ക്കും ധൂപപ്രാര്‍ത്ഥന നടത്താന്‍ സമയക്രമം നിര്‍ദ്ദേശിച്ച ഹൈകോടതി നിരീക്ഷണത്തിനായി അഡ്വ. ശ്രീലാല്‍ വാര്യരെ അഭിഭാഷിക കമ്മീഷനായി നിയമിച്ചു. ക്യാമറ, മൊബൈല്‍ ഫോണ്‍ തുടങ്ങി ഇലക്ട്രോണിക്ക് സാമഗ്രികളും കുര്‍ബ്ബാന വസ്ത്രവും അകത്തുകടത്തെരുതെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്. എത്ര ഉന്നതരായാലും ആരും നിയമത്തിന് അതീതരല്ലെന്നും, കോടതി ഉത്തരവു ലംഘിക്കുന്നവര്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും കോടതി മുന്നറിയിപ്പു നല്‍കി.
കടപ്പാടു് കാതോലിക്കേറ്റ് ന്യൂസ്

വിധിയുടെ പൂര്‍ണ്ണരൂപം വായിക്കുക


തൃക്കുന്നത്ത് സെമിനാരി പെരുന്നാള്‍


ആലുവ- പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായിരുന്ന പരി. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനിയുടെയും അങ്കമാലി ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യരായ അമ്പാട്ട് ഗീവറുഗീസ് മാര്‍ കൂറീലോസ്, കടവില്‍ പൌലോസ് മാര്‍ അത്താനാസിയോസ്, കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്താനാസിയോസ്, വയലിപറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ്, കല്ലുപുരയ്ക്കല്‍ ഡോ. ഫിലിപ്പോസ് മാര്‍ തെയോഫിലോസ്, പൌലോസ് മാര്‍ പക്കോമിയോസ്, മാത്യൂസ് മാര്‍ ബര്‍ന്നബാസ് എന്നീ പിതാക്കന്മാരുടെയും സംയുക്ത ഓര്‍മ്മപ്പെരുന്നാള്‍ തൃക്കുന്നത്ത് സെമിനാരിയില്‍ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. പ. ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമേനി പ്രധാന കാര്‍മ്മികത്വം വഹിക്കും.

പെരുന്നാളിന്റെ പ്രധാന ദിവസമായ 25-ാം തീയതി വെള്ളിയാഴ്ച ഏഴുമണിക്ക് പ. ബസേലിയോസ് മാര്‍ത്തോമ്മാ ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വി.കുര്‍ബ്ബാനയും കബറിങ്കല്‍ ധൂപപ്രാര്‍ത്ഥനയും തുടര്‍ന്ന് വനിതാ സമാജത്തിന്റെ ഏകദിന സമ്മേളനവും, കൂനന്‍കുരിശുസത്യത്തിന്റെ 360-ാം വാര്‍ഷികവും നടക്കും. അഭി. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്താ അദ്ധ്യക്ഷത വഹിക്കും. ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട്, ഫാ. ജസ്സന്‍ വറുഗ്ഗീസ്, എം.ജി. ജോര്‍ജ്ജ് മുത്തൂറ്റ്, ഡോ. ജോര്‍ജ്ജ് ജോസഫ് എന്നിവര്‍ സംബന്ധിക്കും.
പ്രോഗ്രാം നോട്ടീസ് ഇവിടെ

തൃക്കുന്നത്ത്‌ പള്ളി: ഇരുവിഭാഗങ്ങള്‍ക്കും വ്യത്യസ്ത സമയങ്ങളില്‍ ആരാധനയ്ക്ക്‌ അനുമതി


ആലുവ: തര്‍ക്കം നിലനില്‍ക്കുന്ന തൃക്കുന്നത്ത്‌ സെമിനാരി പള്ളി ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷങ്ങളില്‍ ആരാധനയ്ക്കായി തുറക്കും. രാവിലെ 7 മുതല്‍ 11 വരെ ഓര്‍ത്തഡോക്സ്‌ വിഭാഗവും ഉച്ചയ്ക്ക്‌ ഒന്നുമുതല്‍ അഞ്ച്‌ വരെ യാക്കോബായ വിഭാഗവും ആരാധന നടത്തും. വെള്ളി, ശനി ദിവസമാണ്‌ തൃക്കുന്നത്ത്‌ പള്ളി ആരാധനയ്ക്കായി തുറക്കുന്നത്‌.
തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ 2008 മുതല്‍ ഓര്‍മ്മപ്പെരുന്നാള്‍ കാലയളവില്‍ ഇരുവിഭാഗങ്ങള്‍ക്കും ആരാധനയ്ക്കായി പ്രത്യേക സമയം അനുവദിച്ച്‌ നല്‍കിവരുന്നുണ്ട്‌. ഈ ദിവസങ്ങളില്‍ പത്ത്‌ പേരില്‍ കൂടുതല്‍ ഒരേസമയം ആരാധനയ്ക്കായി പള്ളിയില്‍ കയറാന്‍ അനുവദിക്കില്ല. നേരത്തെ നിശ്ചയിച്ച തീരുമാനങ്ങളില്‍ യാതൊരു വീഴ്ചയും ഉണ്ടാകില്ലെന്നും കളക്ടര്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കും. കഴിഞ്ഞദിവസം കളക്ടര്‍ പി.ഐ.ഷെയ്ക്‌ പരീതിന്റെ ക്യാമ്പ്‌ ഓഫീസില്‍ ഇരുകൂട്ടരേയും ചര്‍ച്ചക്കായി വിളിച്ചിരുന്നു.
എന്നാല്‍ ഓര്‍ത്തഡോക്സ്‌ സഭ ചര്‍ച്ചയ്ക്ക്‌ എത്തിയില്ല. കഴിഞ്ഞവര്‍ഷം കളക്ടറുടെ നേതൃത്വത്തില്‍ എടുത്ത തീരുമാനങ്ങളെല്ലാം യാക്കോബായ വിഭാഗക്കാര്‍ അട്ടിമറിച്ചുവെന്നാരോപിച്ചാണ്‌ ഓര്‍ത്തഡോക്സ്‌ സഭ ചര്‍ച്ചക്കെത്താതിരുന്നത്‌. അതേസമയം തങ്ങള്‍ക്ക്‌ അനുവദിച്ചിരിക്കുന്ന സമയത്ത്‌ പൂര്‍ണമായ ആരാധന സ്വാതന്ത്ര്യം നല്‍കണമെന്ന്‌ യാക്കോബായ വിഭാഗക്കാര്‍ കളക്ടറോട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.
ജന്മഭൂമി


ഓടയ്ക്കാലി സെന്റ് മേരീസ് പള്ളിയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍: ഓര്‍ത്തഡോക്‌സ് സഭ പോലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി


കുറുപ്പംപടി, ജനു 11: സഭാ തര്‍ക്കം നിലനില്‍ക്കുന്ന ഓടയ്ക്കാലി സെന്റ് മേരീസ് പള്ളിയില്‍ അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം കുറുപ്പംപടി പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. യൂഹാനോന്‍ മാര്‍ പോളി കാര്‍പ്പോസ്, തോമസ് പോള്‍ റമ്പാന്‍, ഫാ. കെ.വി. തരിയന്‍, ഫാ. യാക്കോബ് തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അതേസമയം, കോടതി അനുവദിച്ചിട്ടുള്ള അറ്റകുറ്റപ്പണികള്‍ മാത്രമാണ് ചെയ്തുവരുന്നതെന്നും അനധികൃതമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടില്ലെന്നും പാത്രിയാര്‍ക്കീസ് വിഭാഗം പറയുന്നു. ഇരു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തി, കോടതിവിധി ലംഘിക്കുന്ന നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തുമെന്ന് പോലീസ് അറിയിച്ചു.

ഇല്ലാത്ത അവകാശവാദം ഉപേക്ഷിക്കണം: ഓര്‍ത്തഡോക്‌സ് സഭ


കോട്ടയം, Wednesday, January 2, 2013 : പാത്രിയര്‍ക്കീസ്‌ വിഭാഗത്തിന്‌ യാതൊരു അവകാശവുമില്ലാത്ത ആലുവ തൃക്കുന്നത്ത്‌ സെമിനാരി ചാപ്പലില്‍ ആരാധനയ്‌ക്ക് അവസരം നല്‍കണമെന്ന ആവശ്യത്തിന്‌ യാതൊരു നീതീകരണവുമില്ലെന്ന്‌ ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്‌റ്റി ഫാ.ഡോ. ജോണ്‍സ്‌ ഏബ്രഹാം കോനാട്ട്‌.

അവിടെ തങ്ങളുടെ അവകാശവാദം സ്‌ഥാപിക്കുന്നതിനുവേണ്ടി അവര്‍ തന്നെ കൊടുത്ത കേസിന്റെ വിധിയില്‍ ഈ ചാപ്പല്‍ ഓര്‍ത്തഡോക്‌സ് സഭയുടെ അങ്കമാലി ഭദ്രാസനാധിപന്റെ ഉടമസ്‌ഥതയിലുള്ളതാണെന്ന്‌ വ്യക്‌തമാക്കിയിട്ടുളളതാണ്‌.

2006 മുതല്‍ ഈ പളളിയെ സംബന്ധിച്ച്‌ ഉണ്ടായിട്ടുളള ഒത്തുതീര്‍പ്പ്‌ വ്യവസ്‌ഥകളും അധികാരികളുടെ തീര്‍പ്പുകളും.കീഴ്‌വഴക്കവും സംബന്ധിച്ച്‌ പളളിയില്‍ കുര്‍ബാന അര്‍പ്പിക്കുന്നതിന്‌ പാത്രിയര്‍ക്കീസ്‌ വിഭാഗത്തിന്‌ അനുമതി നല്‍കിയിട്ടില്ല.

കഴിഞ്ഞ വര്‍ഷം ജനുവരി 25,26 തീയതികളിലെ പെരുന്നാള്‍ നടത്തിപ്പ്‌ സംബന്ധിച്ച്‌ ജില്ലാ ഭരണകൂടം രേഖാമൂലം നല്‍കിയ നിര്‍ദേശങ്ങള്‍ പാത്രിയര്‍ക്കീസ്‌ വിഭാഗം ഏകപക്ഷീയമായി ലംഘിക്കുകയും ഉത്തരവ്‌ പുറപ്പെടുവിച്ച ജില്ലാ ഭരണകടം തന്നെ നിയമ ലംഘനത്തിന്‌ കൂട്ടുനില്‍ക്കുകയുമാണ്‌ ചെയ്‌തത്‌.

വിശുദ്ധ വസ്‌ത്രം ധരിക്കരുതെന്ന ഉത്തരവ്‌ ലംഘിച്ചാണ്‌ 12 മിനിട്ടില്‍ കുര്‍ബാന അര്‍പ്പിച്ചെന്ന്‌ പാത്രിയര്‍ക്കീസ്‌ വിഭാഗം പ്രചരിപ്പിച്ചത്‌. ദൈവത്തെയും മനുഷ്യരെയും കബളിപ്പിക്കുന്ന കാര്യങ്ങളാണ്‌ കഴിഞ്ഞ വര്‍ഷം തൃക്കുന്നത്ത്‌ സെമിനാരിയില്‍ അരങ്ങേറിയത്‌. ഇത്‌ ഇനി അനുവദിക്കില്ലെന്നും വൈദിക ട്രസ്‌റ്റി പ്രസ്‌താവനയില്‍ പറഞ്ഞു.

കടപ്പാടു് മംഗളം ദിനപ്പത്രം

പകര്‍പ്പനുമതി വിവരം

പകര്‍പ്പകാശ വിവരം പ്രത്യേകം പരാമര്‍‍ശിയ്ക്കാത്തവ പകര്‍പ്പവകാശനുമതിയുള്ളതായിരിയ്ക്കും. അവ എടുത്തു് പ്രസിദ്ധീകരിയ്ക്കുമ്പോള്‍ ഈ ഉറവിടത്തെ ഉദ്ധരിയ്ക്കേണ്ടതാണു്.